![]() | ജമാല്‍ സാഹിബ്, മരിക്കാത്ത ഓര്‍മ്മകള്‍ ഷഫീഖ് അഹമ്മദ് വള്ളുവമ്പ്രം. |
ഇരുപതു വര്‍ഷത്തെ ജിദ്ദയിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ജിദ്ദയിലെ രണ്ടു യാത്രഅയപ്പ് യോഗങ്ങള്‍ക്ക് ശേഷം സ്നേഹ പൂര്‍വം ജമാല്‍ സാഹിബിനെ ആലിംഗനം ചെയ്തു പിരിഞ്ഞു പോന്നപ്പോള്‍ ഒരിക്കലും നിനച്ചിരുന്നില്ല ആ ആലിന്‍ഗനങ്ങള്‍ ഏറ്റവും അവസാനത്തേതായിരിക്കുമെന്നു. ആ ഇരുപതു വര്‍ഷത്തെ പരിചയമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. അതില്‍ ഈ അവസാനത്തെ അഞ്ചു വര്‍ഷമായി വളരെ ശക്തമായ ബന്ധമായിരുന്നു, കാരണം, അദ്ദേഹം വളരെ മുമ്പേ വിജ്ഞാനം കൊണ്ടും പ്രവര്‍ത്തന പരിചയം കൊണ്ടും, ജിദ്ദയിലെ ഇസ്ലാമിക പ്രസ്ഥാനമായ കെ.ഐ.ജി.യുടെ സോണല്‍ സമിതിയില്‍ നേതാവായും, ഒരു അംഗം എന്നാ നിലയിലും പ്രവര്‍ത്തന നിരതമായെടത്തെക്ക്, ഞാന്‍ എത്തിപ്പെടുന്നത് ഏകദേശം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഈ ബന്ധത്തെ കുറിച്ച അദ്ദേഹം ജീവിച്ചിരുന്നപ്പോഴും ഇപ്പോഴും ആലോചിക്കുമ്പോള്‍ അത് കൊണ്ടും കൊടുത്തും കൊണ്ടുള്ള ഒരു ബന്ധമായിരുന്നു എന്ന് പറയാം. ഞാന്‍ അധികവും കൊണ്ടിരിക്കുകയാണ്, എന്നല്ല, ദീനി പ്രവര്‍ത്തന, വിജ്ഞാന രംഗങ്ങളിലാവുമ്പോള്‍ കൊള്ളലുകളുടെ നോവ് രസം പലപ്പോഴും അനുഭൂതി ദായകമായിരുന്നു. അദ്ദേഹത്തെ പോലുള്ള മഹാ പണ്ഡിതന്മാരില്‍ നിന്നാവുമ്പോള്‍ പ്രത്യേകിച്ചും.
കെ.ഐ.ജീയുടെ സോണല്‍ സമിതിയില്‍ ഒരു ഏരിയ ഓര്‍ഗനൈസര്‍ എന്ന നിലയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മറ്റു പ്രശ്നങ്ങളും ചര്‍ച്ചക്ക് വരുമ്പോള്‍, കൂട്യാലോചന അംഗം എന്നാ നിലയില്‍ ജമാല്‍ സാഹിബിന്റെ സാന്നിധ്യം ആദ്യത്തിലോക്കെ ഒരു ബാലി കേറാ മലയായി എനിക്ക് തോന്നിയിരുന്നു. കാരണം, ഒര്‍ഗനൈസേര്മാരുടെ ഉഴപ്പല്‍ കാരണം ചില പ്രവര്‍ത്തനങ്ങള് അതാത് ഏരിയകളില്‍ ഉഴപ്പുന്നത് വളരെ വേഗം കണ്ടു പിടിക്കാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ ശക്തമായിരുന്നു അത്തരം ഉഴപ്പലുകള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്‍റെ പ്രതികരണങ്ങള്‍. അദ്ദേഹത്തിന്‍റെ ആഴത്തിലുള്ള വിജ്ഞാനത്തിന്റെ പിന്‍ബലത്തില്‍ ഒരിക്കലും അത്തരം ഉഴപ്പലുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു മാനസികാവസ്ഥ ലഭിച്ചു കൊണ്ടായിരിക്കും അത്തരം യോഗങ്ങളില്‍ നിന്ന് പലരും പിരിഞ്ഞു പോവാരുള്ളത്.
വൈജ്ഞാനിക തലത്തില്‍ ജമാല്‍ സാഹിബിനെ വിമര്‍ശിക്കാന്‍ ഒരു തരത്തിലുള്ള അര്‍ഹതയും എനിക്കില്ലായെന്നു കേവലം ആലങ്കാരിക വിനയ ഭാഷക്കപ്പുറം ആ യാഥാര്‍ത്ഥ്യം എന്റെ ജിദ്ദയിലെ സഹപ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. അങ്ങിനെയൊക്കെ ആണെങ്കിലും ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍ അനവസരത്തിലും അയുക്തികവും ആണെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തില്‍, അത്തരം കാര്യങ്ങളില്‍ അദ്ദേഹത്തെ തല്‍സമയം വിമര്‍ശിക്കുന്നതില്‍ ഒരു അമാന്തവും ഈയുള്ളവന്‍ കാണിച്ചിരുന്നില്ല, വിജ്ഞാനം, ഉന്നതാധികാര സഭകളില്‍ നിന്നു പ്രവര്‍ത്തനങ്ങളായി രൂപപ്പെട്ടു ഇടനിലക്കാരിലൂടെ (ഒര്‍ഗനൈസേര്മാര്‍, യൂനിറ്റ് പ്രസിടെന്റുമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍) താഴെ തട്ടുകളില്‍ (അണികളിലും സമൂഹത്തിലും) എത്തുമ്പോഴും അത്തരം പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങള്‍ (അണികളില്‍ നിന്നും സമൂഹത്തില്‍ നിന്നും) തിരിച്ചു റിപ്പോര്‍ട്ടുകളുടെ രൂപത്തില്‍ ഉന്നത സഭകളില്‍ വെച്ച് ഗുണ-ദോഷങ്ങള്‍ ഇഴ പിരിച്ചു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മാത്രമായിരുന്നു ആ വിമര്‍ശനങ്ങളോക്കെയും. അദ്ദേഹത്തിന്‍റെ പ്രായവും പാണ്ഡിത്യവും പരിഗണിച്ചു പലരും അവര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ മൌനം കൊണ്ട് നേരിട്ടപ്പോള്‍, കാതലായ മറുപടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പറയാനുള്ള ശക്തി പകരാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെയും, ജമാല്‍ സാഹിബ് തന്നെ പലപ്പോഴായും അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ കൂടിയാലോചന സംസ്കാരത്തിലെ വിമര്‍ശന സ്വഭാവം അന്യം നിന്ന് പോകുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതില്‍ നിന്ന് കിട്ടിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടതിനാലുമായിരുന്നു താനും. വിമര്‍ശനങ്ങള്‍ നേരിടുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ അത്ഭുതകരമായിരുന്നു അദ്ദേഹത്തിന്റെ മറു പ്രതികരണങ്ങള്‍! പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി ആര്‍ജവത്തോടെ പറയുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പലരും അവര്‍ വിമര്ഷിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതും അനുവദിക്കാറില്ല. ചിലര്‍ അങ്ങിനെ അനുവദിക്കാത്തവരാനെന്നു വിമര്‍ശനങ്ങളുടെ തീക്ഷണതയില്‍ മറ്റുള്ളവര്‍ക്ക് തോന്നുകയുമാവാം. അറിഞ്ഞോ, അറിയാതെയോ അത്തരം ഒരു ശരീര ഭാഷ ചില നിരന്തര വിമര്‍ശകരില്‍ കാണാറുമുണ്ട്. കാര്യങ്ങള്‍ ബോധ്യമായാല്‍ വളരെ പെട്ടെന്ന് തന്നെ അന്ഗീകരിക്കുകയും മിണ്ടാതിരിക്കുകയും ചെയ്യമായിരുന്നു അദ്ദേഹം. മനസ്സിലായാല്‍ പിന്നെ വെറുതെ ഞഞ്ഞാ പിഞ്ഞ പറഞ്ഞു ന്യായീകരിക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിക്കാരില്ലായിരുന്നു, എന്നല്ല, ചിലപ്പോഴൊക്കെ, മനസ്സിലായില്ലെങ്കില്‍ തന്നെ, ഒരു സഭയില്‍ വെച്ച് വെറുതെ മറു ചോദ്യങ്ങള്‍ ചോദിച്ചു എല്ലാവരുടെയും സമയം കവരുന്നതിനു പകരം മിണ്ടാതിരിക്കുകയും പിന്നീട് വീട്ടില്‍ നിന്ന് ഫോണ്‍ ചെയ്തു നേരത്തെ പറഞ്ഞതിന്റെ വിശദീകരണങ്ങള്‍ ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍, അദ്ദേഹം നേരിടുന്ന ചില വിമര്‍ശനങ്ങള്‍ക്ക് വളരെ ലളിതമായ മറുപടി അദ്ദേഹത്തിനു ഉണ്ടായിട്ടും മിണ്ടാതിരിക്കുകയും പിന്നീട് ഫോണ്‍ ചെയ്ത വ്യക്തിപരമായി അത് മനസ്സിലാക്കി തരികയും ചെയ്തപ്പോഴാണ് അദ്ദേഹത്തിലെ മഹാ മനുഷ്യനെ മനസ്സിലാകാന്‍ കഴിഞ്ഞത്. അദ്ദേഹത്തെ വിമര്ഷിക്കുന്നവര്‍ അദ്ദേഹത്തിന്റെ മറുപടി മൂലം മറ്റുള്ളവര്‍ക്കിടയില്‍ വെച്ച് പരിഹസിക്കപ്പെടുന്നത് ഒഴിവാക്കാനായിരുന്നു പലപ്പോഴും ആ മൌനം!
ശാന്തപുരം കോളേജു മായുള്ള അദ്ദേഹത്തിന്‍റെ ആത്മ ബന്ധമായിരുന്നു ഞങ്ങളെ തമ്മില്‍ അടുപ്പിച്ച മറ്റൊരു പ്രധാന ഘടകം. വറുതിയുടെയും ഇല്ലായ്മകളുടെയും പഞ്ഞ നാളുകളില്‍ പട്ടിണി കിടന്നും അല്ലാതെയും ഒക്കെ പഠിച്ചു വളര്‍ന്ന ശാന്തപുരത്തെ ആ ആദ്യ നാളുകള്‍ അദ്ദേഹത്തെ മറ്റു പലരെയും പോലെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. ആ നാളുകള്‍ ഓര്‍ക്കുംബോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുകയും സംസാരം ഇടരുകയും ചെയ്യുമായിരുന്നു. ശാന്തപുരത്തു സൌജന്യമായും അല്ലാതെയും പഠിച്ചു ഗള്‍ഫിലും നാട്ടിലും ഉയര്‍ന്ന ഉദ്യോഗവും ബിസിനസ്സുമൊക്കെ ആയി കഴിഞ്ഞു വരുന്ന ചിലരെങ്കിലും ആ സ്ഥാപനം പലപ്പോഴായി നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ കാര്യമായി ഒന്നും ചെയ്യാത്തതില്‍ അദ്ദേഹം വളരെ വേദനിച്ചിരുന്നു.
പലരെയും പ്രസ്ഥാനത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് ആ പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ആശയങ്ങളും നയങ്ങളുമായിരിക്കുമെങ്കിലും ചിലരുടെയെങ്കിലും കാര്യത്തില് പ്രസ്ഥാനവുമായുള്ള മറ്റു ബന്ധങ്ങളായിരിക്കും. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് തോന്നുന്നത് ശാന്തപുരവുമായുള്ള ആത്മബന്ധമായിരുന്നു അദ്ദേഹത്തെ പ്രസ്ഥാനത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്നത് എന്നാണു. ഒരു തരം ‘കലഹ’ സ്വഭാവത്തിന്റെ സ്പര്‍ശം ഉള്ള പ്രക്രതക്കാര്‍ക്ക് കലഹവും വൈകാരികതയും മാത്രം മുഖ മുദ്രയാക്കിയ ധാരാളം സംഘടനകള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശേഷിച്ചും. ജിദ്ദയില്‍ നൂറു കണക്കിന് ശാന്തപുരം പൂര്‍വ വിദ്യാര്‍ഥികള്‍ ഉണ്ടായിട്ടും എത്ര യോഗം വിളിച്ചാലും അമ്പതില്‍ താഴെ മാത്രം വരുന്ന അത്തരം യോഗങ്ങളിലെ അങ്ങസംഖ്യ അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരു പൂര്‍വ വിദ്യാര്‍ഥി യോഗത്തിലേക്ക് പോലും ഒരിക്കലും വരാതിരുന്നവരെ കുറിച്ച്, സ്വന്തം വീടെടുത്ത് വേറെ താമസമാക്കിയതിനു ശേഷം പോറ്റുമ്മയെ തിരിഞ്ഞു നോക്കാത്തവരാണ് അവരെന്നു അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. തന്റെ പിതാവുമായി നല്ല ബന്ധം ഉണ്ടായിരുന്ന മര്‍ഹൂം സി.എന്‍. അഹ്മദ് മൌലവി, ജമാല്‍ സാഹിബിന്റെ ശാന്തപുരത്തെ പഠന കാലത്ത്, അവിടത്തെ കോഴ്സു പ്രകാരം പഠിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുകയില്ലെന്നും അതിനാല്‍ തന്നെ അത്തരം ജോലി ലഭിക്കാവുന്ന മറ്റു സ്ഥാപനങ്ങളില്‍ ചേര്‍ത്തി പഠിപ്പിക്കുകയാണ്, കുടുംബത്തിന്റെ നിര്‍ധനാവസ്ഥ പരിഹരിക്കാന്‍ നല്ലതെന്നു ഗുണകാംക്ഷാ പൂര്‍വം നിരന്തരം അദ്ദേഹത്തെയും പിതാവിനെയും ഉപദേശിച്ചുകൊണ്ടിരുന്നതും ആ ഉപദേശങ്ങളെ സ്നേഹപൂര്‍വ്വം നിരസിച്ചു ശാന്തപുരത്തു തന്നെ വിദ്യാഭ്യാസം തുര്ടന്നത് മൂലം ഒരു നഷ്ട്ടവും സംഭവിച്ചിട്ടില്ലെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥി യോഗത്തില്‍ ഇടറിയ വാക്കുകളോടെ അനുസ്മരിച്ചത് ഓര്‍മ്മ വരുന്നു.
ഒരു ഇസ്ലാമിക പ്രവര്‍ത്തകന്റെ/പ്രവര്‍ത്തകയുടെ വസ്ത്രവും ശരീരവും വീടും പരിസരവുമൊക്കെ പരമാവധി വ്ര്‍ത്തിയും സൌന്ദര്യവും പാലിക്കണമെന്ന് മിക്ക ക്ലാസ്സുകളിലും ഓര്‍മിപ്പിക്കുമായിരുന്നു അദ്ദേഹം. സമയ നിഷ്ഠയും ക്ര്ത്യതയും അദ്ദേഹത്തില്‍ കണ്ട നല്ല മാത്രകകളായിരുന്നു. നിശ്ചയിച്ച സമയത്തിനു അഞ്ചു മിനിട്ട് മുമ്പേ അദ്ദേഹം സദസ്സിലോ സ്റ്റെജിലോ എത്തിയിരിക്കും. മുന്നിലെ കസേരകള്‍ ഒഴിച്ചിട്ടു പിന്നിലെ സീറ്റുകളില്‍ പോയി ഇരിക്കുന്നവരെ അദ്ദേഹം നിര്‍ബന്ധിച്ചു മുന്നില്‍ ഇരുത്തുമായിരുന്നു. ക്ലാസ്സ് എടുക്കുകയോ പ്രസംഗിക്കുകയോ ആണെങ്കില്‍ ഒരു തരം ഉഴപ്പന്‍ മട്ടില്‍ ആര്‍ക്കൊക്കെയോ വേണ്ടി വന്നവരെന്ന കോലത്തില്‍ സദസ്സില്‍ ഇരിക്കുന്നവരെ നോട്ടമിട്ടു അവരുടെ സാന്നിധ്യം കൂടുതല്‍ ആവേശകരമാക്കി മാറ്റുമായിരുന്നു അദ്ദേഹം.
ശാന്തപുരത്തെ പോലെ തന്നെ ബോധനവും പ്രബോധനവുമായുള്ള അദ്ദേഹതിന്റെ ബന്ധവും വളരെ വൈകാരികവും ശക്തവുമായിരുന്നു. അതിലെ ലേഖനങ്ങള്‍ സസൂക്ഷ്മം നിരൂപണ ബുദ്ധ്യാ വായിച്ചു പ്രതികരിക്കുന്നതിലുപരി, അത് രണ്ടും വായിക്കാത്ത പ്രവര്‍ത്തകരെ നിശിതമായി വിമര്‍ശിക്കുമായിരുന്നു. പുതിയ പ്രബോധനം വന്നിട്ടുണ്ടെങ്കില്‍ അതു വായിക്കാതെ അദ്ദേഹത്തെ കണ്ടു മുട്ടുന്നത് ഒഴിവാക്കാന്‍ ഞാനടക്കം പലരും നന്നായി ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു. അങ്ങിനെ അദ്ദേഹത്തിന്റെ ദ്രഷ്ട്ടിയില്‍ പെടാതെ ചില സദസ്സുകളില്‍ ഒളിച്ചിരിക്കുമ്പോള്‍ ഇടവേകളിലോ മറ്റോ അദ്ദേഹത്തിന്റെ മുമ്പില്‍ പോയി പെടുകയും അത്തരം ഉഴലിച്ചകളെ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു കുസ്ര്‍തി ചിരിയും ഒരു തനി മലപ്പുറം ഭാഷയും അദ്ദേഹം സമ്മാനിക്കുന്നത് ഓര്മ വരുന്നു. നിരൂപണാല്മക വായന കൊണ്ടേ വല്ലതും നമ്മുടെ വൈജ്ഞാനിക ബോധാമണ്ടലങ്ങളില്‍ വിവരങ്ങളായി കേറിപ്പറ്റി നില്‍ക്കുകയുള്ളൂവെന്നു അദ്ദേഹം ഓര്‍മ്മിപ്പിക്കാരുണ്ടായിരുന്നു. ഇസ്ലാമിക പ്രവര്‍ത്തകരുടെ വായന സ്വഭാവം മരിച്ചു കൊണ്ടിരിക്കുന്നതില്‍ വളരെ അസ്വസ്ഥനായിരുന്നു. ജിദ്ദയിലെ കെ.ഐ.ജി. വില്ലയില്‍ ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകള്‍ ലഭ്യമാക്കാന്‍ അവിടത്തെ അന്തേവാസികളുടെ അന്നത്തെ ശ്രമങ്ങള്‍ അത്തരം ചാനലുകളുടെ തുടക്കത്തില്‍ അദ്ദേഹതിന്റെ ശക്തമായ എതിര്‍പ് നേരിടാനുള്ള കാരണം അതായിരുന്നു.
പിന്നീട് വിഞാനപ്രദമാണെന്ന് കണ്ടപ്പോള്‍ അല്ജസീര പോലെയുള്ള ചാനലുകള്‍ അദ്ദേഹം സ്ഥിരം വീക്ഷിക്കാരുണ്ടായിരുന്നുവെന്നു ഇടയ്ക്കു സൂചിപ്പിച്ചത് ഓര്മ വരുന്നു. മാത്രവുമല്ല, സൗദി അറേബ്യയിലെ വിവിധ വൈജ്ഞാനിക റേഡിയോ പ്രോഗ്രാമുകള്‍ സ്ഥിരമായി ശ്രദ്ധിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. ഈമൈല്‍ സന്ദേശങ്ങള്‍ വായിക്കുകയും മറുപടി അയക്കുകയും ചെയ്യുക എന്നതിലപ്പുറം വിജ്ഞാന സമ്പാദനത്തിന് ഇന്റെര്‍നെറ്റിനെ അദ്ദേഹം അധികം ആശ്രയിക്കരില്ലായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. പരിശുദ്ധ ഖുര്‍ആനും പുസ്തകങ്ങളും ആനുകാലികങ്ങളും തന്നെയായിരുന്നു അദ്ദേഹത്തിന്റെ വൈജ്ഞാനിക പിന്‍ബലം.
അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊരുത്തു കൊടുക്കുകയും മരണ ശേഷം നമ്മെയും അവന്റെ സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്‍.
ജീവിതം ധന്യമാക്കിയ പണ്ഡിതന്‍ അബ്ദുറഹിമാന്‍ തുറക്കല്‍ |
പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ജമാല്‍ സാഹിബിന്‍റെ വിയോഗം വലിയ ആഘാതവും നഷ്ടവുമാണ്. വിട പറഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും പാണ്ഡിത്യ ഗരിമയോടെ കര്‍മോല്‍സുകനായി ഓടി നടന്നിരുന്ന ആ പണ്ഡിതവര്യന്‍റെ സ്മരണകള്‍ മനസ്സിന്‍റെ അകത്തളങ്ങളില്‍ ഇപ്പോഴും മിന്നിമറിയുന്നു. ഇത് എന്‍റെ മാത്രം അനുഭവമല്ല. ജിദ്ദക്കകത്തും പുറത്തും ജമാല്‍ സാഹിബിനെ കണ്ടും കേട്ടും ആസ്വദിച്ച പലര്‍ക്കും പറയാനുള്ളത് അതുതന്നെ. ചിലയാളുകളുടെ ഇടപെടലുകളും സ്വാധീനവും പെരുമാറ്റവുമെല്ലാം മരണാനന്തരവും അയാളെക്കുറിച്ച സ്മരണകള്‍ നിത്യയൌവനങ്ങളായി ജീവിക്കുമെന്ന് സ്വാഭാവികം.
ജിദ്ദയിലെത്തിയ ശേഷമാണ് ജമാല്‍ സാഹിബിനെ അറിയാനും പരിചയപ്പെടാനും സാധിച്ചത്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വെള്ളിയാഴ്ച. മര്‍കസുല്‍ ഉലൂം സ്ഥാപനങ്ങളുടെ ആവശ്യത്തിനായി കൊണ്ടോട്ടി അബ്ദുറഹിമാന്‍ സാഹിബ് ജിദ്ദയിലെത്തിയിട്ടുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ട ജിദ്ദയിലുള്ളവരുടെ കൂടിച്ചേരല്‍ ഉച്ചക്ക് ശേഷം ബാബുമക്കയിലെ ബഹ് ലസ് ബില്‍ഡിംഗിലെ കെ.ഐ.ജി. ഫ്ലാറ്റില്‍ നടക്കുകയാണ്. പരിപാടി ഏതാണ്ട് തീരാറായിരിക്കുന്നു. ആ സമയത്താണ് ഒരാള്‍ സലാം പറഞ്ഞു കയറിവന്നത്. ജിദ്ദയില്‍ പുതുമുഖമായതിനാല്‍ ആഗതന്‍ ആരാണെന്ന് പരിചയമില്ലായിരുന്നു. യോഗത്തില്‍ ഉദ്ബോധനം നടത്താന്‍ അബ്ദുറഹിമാന്‍ സാഹിബ് അദ്ദേഹത്തെ നിര്‍ബന്ധിച്ചു. മനസ്സിനെ തട്ടിയുണര്‍ത്തിയ ഉദ്ബോധനവും പ്രാര്‍ഥനയും. അയാളെക്കുറിച്ചറിയാന്‍ മനസ്സ് വെമ്പല്‍ കൊണ്ടു. സുഹൃത്തിനോട് മെല്ലെ ആരാഞ്ഞു. അപ്പോഴാണറിഞ്ഞത് കെ.ഐ.ജി. പ്രസിഡണ്ട് ജമാല്‍ മലപ്പുറമാണെന്ന്.പരിപാടിക്ക് ശേഷം പുഞ്ചിരിതൂകി അബ്ദുറഹിമാന്‍ സാഹിബ് പറയുകയുണ്ടായി. നമ്മുടെ എളിയ ഒത്തു ചേരലില്‍ ഉദ്ബോധനം നടത്താന്‍ ജമാല്‍ സാഹിബിനെ കിട്ടിയത് വലിയൊരു ഭാഗ്യമാണ്.
പിന്നിട്ട പ്രവാസ ജീവിതത്തിനിടയില്‍ ആ മഹദ് വ്യക്തിയെ കണ്ടും കേട്ടും വായിച്ചും കിട്ടിയ അനുഭവങ്ങള്‍, മനസ്സില്‍ മായാതെ കിടന്ന കൊണ്ടോട്ടി അബ്ദുറഹിമാന്‍ സാഹിബിന്‍റെ അന്നത്തെ വാക്കിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു . വിജ്ഞാനപ്രദവും സാരസമ്പൂര്‍ണ്ണവും ചിന്തോദീപവുമായ ആ പണ്ഡിതശ്രേഷ്ടന്‍റെ സ്റ്റഡിക്ലാസ്സുകളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നുമെല്ലാം ലഭിച്ച പുത്തനറിവുകളും ആശയങ്ങളും ചിന്തകളുമെല്ലാം വിജ്ഞാനദാഹം പൂണ്ട് ഓടുന്ന ഏതൊരാള്‍ക്കും സൗഭാഗ്യമായല്ലാതെ കരുതാനാവുമോ?
എവിടെ വെച്ച് കാണുമ്പോഴും ഇപ്പോള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നുവെന്ന ചോദ്യമാണ് ആദ്യം. ഇന്നാലിന്ന വിഷയത്തില്‍ പഠനം നടത്തുകയാണ്, ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ് എന്നൊക്കെ മറുപടിയായി കേട്ടാല്‍ വിജ്ഞാനസാമ്പാദനവും പഠനവും ജീവിത തപസ്സ്യയാക്കിയ ആ മുഖത്ത് ഉദിക്കുന്ന ഇളം പുഞ്ചിരിയുടെ തിളക്കം വിവരണാതീതമാണ്. അതിനിടയില്‍ ഇങ്ങനെയൊരു പുസ്തകമുണ്ട്... വായിക്കണം, ഇവ്വിഷയകമായി മലയാളത്തില്‍ ഒരു പുസ്തകമൊന്നും ഇല്ല, പറ്റുമെങ്കില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ ശ്രമിച്ചു നോക്കൂ തുടങ്ങിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും. ഈയുള്ളവന് ഒരു റഫറന്‍സ് ഗ്രന്ഥം പോലെയായിരുന്നു ജമാല്‍ സാഹിബ്.
ഭാഷാപരമായ കെട്ടിക്കുടുക്കുകള്‍ അഴിക്കാനും ആശയ പൊരുത്തക്കേടുകള്‍ തിരുത്താനുമെല്ലാം പലപ്പോഴും ജമാല്‍ സാഹിബിനെയാണ് ആശ്രയിക്കാറ്. അത്തരം സംഗതികള്‍ അദ്ദേഹത്തിനു എപ്പോഴും സന്തോഷമേയുണ്ടാക്കിയിട്ടുള്ളൂ. ചിലപ്പോഴെല്ലാം ഫോണ്‍ വിളികള്‍ക്കിടയിലെ അകലം കൂടിയാല്‍ മുഖാമുഖം കണ്ടുമുട്ടുമ്പോള്‍ വിളിക്കാത്തതിലുള്ള പരിഭവം മുഖത്ത് കാണാമായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജിദ്ദയിലെ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കിടയില്‍ കലാ സാഹിത്യ രംഗത്ത് കിഴിവുള്ളവരെ വളര്‍ത്തിക്കൊണ്ടു വരാന്‍ "ധിഷണ' എന്ന പേരില്‍ ഒരു കൂട്ടായ്മക്ക് രൂപം നല്‍കിയപ്പോഴാണ് ജമാല്‍ സഹിബുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരമുണ്ടായത്. ധിഷണക്ക് അല്‍പായുസ്സെ ഉണ്ടായിരുന്നുവെങ്കിലും ജമാല്‍ സാഹിബുമായുള്ള ബന്ധം അതിനെ തുടര്‍ന്ന് കൂടുതല്‍ ഊഷ്മളമാവുകയായിരുന്നു. ജനുവരി 07ന് വെള്ളിയാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത എന്നെ തേടിയെത്തും വരെ അത് തുടര്‍ന്നു. പാണ്ഡിത്യം തുളുമ്പുന്ന അദ്ദേഹത്തിനെ പ്രഭാഷണങ്ങളും ക്ലാസ്സുകളും ഏറെ ആകര്‍ഷിക്കുകയും വലിയ മതിപ്പുളവാക്കുകയും ചെയ്തിരുന്നു.
ആശയങ്ങളുടെ ആഴപ്പരപ്പിലേക്കിറങ്ങി ചെന്നുള്ള അദ്ദേഹത്തിന്‍റെ പഠനക്ലാസ്സുകളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നുമെല്ലാം ഒരുപാട് പുത്തനറിവുകളുടെ മധു നുകരാനായിട്ടുണ്ട്. പ്രബോധനത്തിന്‍റെ അനുസ്മരണ പേജുകളില്‍ സതീര്‍ത്ഥരും സഹപാഠികളുമെല്ലാം കുറിച്ചിട്ട വരികളിലൂടെ കണ്ണോടിച്ചപ്പോള്‍ ആ പണ്ഡിതനെക്കുറിച്ച് അറിയപ്പെടാത്ത പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു. ഇത് അദ്ദേഹത്തോടുള്ള എന്നിലെ മതിപ്പും ബഹുമാനവും ആദരവും പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്, അതോടൊപ്പം പ്രവാസ ജീവിതത്തിലെ നെട്ടോട്ടത്തിനിടയില്‍ ഇങ്ങനെയുള്ള ഒരാളെ ഇതിലും കൂടുതല്‍ അടുത്തറിയാന്‍ ശ്രമിച്ചില്ലല്ലോയെന്ന ദുഃഖം മനസ്സിനെ അലട്ടുന്നു.
സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ സല്കര് മ്മങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ... ആമീന്‍
2011 ജനുവരി 07 യഥാര്‍ത്ഥത്തില്‍ ഒരു ദുഃഖ വെള്ളിയാഴ്ചയായിരുന്നു. പുലര്‍ച്ചെ 3.00 മണിയോടെ "ജിം" എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ജമാല്‍ സാഹിബിന്‍റെ മരണവാര്‍ത്ത .... إنا لله وإنا إليه راجعون
ജമാല്‍ സാഹിബിനെ കുറിച്ച ഓര്‍മ്മ എന്‍റെ ചെറുപ്പ കാലത്തേക്കെടുത്തെറിയപ്പെട്ടു. സ്കൂളിലും മദ്രസ്സയിലും ഏഴാം ക്ലാസ്സ് മുതല്‍ പത്താംക്ലാസ്സ് വരെ പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ എന്‍റെ മനസ്സില്‍ ജമാല്‍സാഹിബ് സ്ഥാനം പിടിച്ചിരുന്നു. അക്കാദമിക ക്ലാസ്സുകളില്‍ നേരിട്ടനുഭവമില്ലെങ്കിലും, ആ കാലയളവില്‍ സ്കൂള്‍ വിഷയങ്ങളും മദ്രസ്സാ വിഷയങ്ങളും പഠിക്കാന്‍ മഗ് രിബിനു ശേഷം ഞങ്ങള്‍ നാട്ടുകാരായ കുട്ടികള്‍ "ദര്സില്‍" പോകുന്ന പതിവുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ പഠനഹാളിലേക്ക് എത്തിനോക്കുന്ന ജമാല്‍ മൌലവിയെയാണ് മനസ്സില്‍ ഓര്‍മ്മ വരുന്നത്. കുട്ടികള്‍ പഠിക്കുകയാണോ, വികൃതിയിലാണോ എന്ന് ഇടയ്ക്കിടെ എത്തി നോക്കിക്കൊട്നിരിക്കും. അധ്യാപകര്‍ കാണുന്ന മാത്രയില്‍ കുട്ടികളെല്ലാം പഠനത്തിലാണെന്ന് ബോധിപ്പിക്കുന്ന രീതിയില്‍ ഉറക്കെ പാഠങ്ങള്‍ വായിക്കുമായിരുന്നു. എന്നാല്‍ വികൃതിക്കുട്ടികള്‍ പോലും ജമാല്‍മൗലവിയുടെ വരവോടെ പഞ്ചപുച്ച മടക്കി മൗനികളാകുമായിരുന്നു.
പത്താം ക്ലസ്സിലായിരുന്നപ്പോള്‍ എന്‍റെ പഠനം ഒതയമംഗലം പഴയ പള്ളിയില്‍ വെച്ചായിരുന്നു. കോളേജിലെ മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളും അവിടെ വായിക്കാറുണ്ടായിരുന്നു. സഈദ് പയ്യന്നൂര്‍, ഉസ്മാന്‍ മലപ്പുറം എന്നിവരൊക്കെ ഓര്‍മ്മയില്‍ വരുന്ന ഉയര്‍ന്ന ക്ലാസ്സുകളിലെ കോളേജ് കുട്ടികളാണ്. കുട്ടികളുടെ പഠന നിരീക്ഷണത്തിനു ജമാല്‍ മൗലവിയുടെ ഒളികാമറ അവിടെയും എത്തിയിരുന്നു. ഉറക്കം വരാതിരിക്കാന്‍ പഴയ "ഹൌള്" കരയിലിരിക്കുമ്പോള്‍ അവിടെയും ജമാല്‍മൗലവിയുടെ നിരീക്ഷണമുണ്ടാകും.
ആ കാലഘട്ടത്തിനു ശേഷം പിന്നീട് 1992-93ല്‍ ജിദ്ദയില്‍ എത്തിയപ്പോള്‍ കെ.ഐ.ജി. റുവൈസില്‍ വെച്ചാണ് ജമാല്‍ സാഹിബിനെ കണ്ടുമുട്ടുന്നത്. കണ്ട മാത്രയില്‍ ചേന്ദമംഗല്ലുര്‍ വിശേഷങ്ങളും, വീട്ടുവിശേഷങ്ങളും ബാപ്പയുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു. പന്നീടുള്ള കൂടിക്കാഴ്ചകളിലാണ് ജമാല്‍മൗലവി വെറും കോളേജ് പ്രിന്‍സിപ്പല്‍ മാത്രമായിരുന്നില്ലെന്നും, ചേന്ദമംഗല്ലൂര്‍കാരെക്കാള്‍ ചേന്ദമംഗല്ലൂര്‍ നിവാസികളെ അറിയുന്ന ആളാണെന്നും മനസ്സിലായത്.
ഞാനും ചിറ്റടി അബ്ദുറഹിമാന്‍ സാഹിബും ജിദ്ദയിലെ ചേന്ദമംഗല്ലൂര്‍ നിവാസികളെ ഒരുമിച്ചു കൂട്ടാന്‍ 1993 മുതല്‍ ശ്രമങ്ങള്‍ നടത്തുകയും ഏറെ നാളത്തെ പ്രയത്നങ്ങള്‍ക്ക് ശേഷം കെ. പി. മുസ്തഫാ കമാല്‍ താമസിക്കുന്ന "മുക്കം മന്‍സിലില്‍" യോഗം കൂടാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ വിവരം ജമാല്‍ സാഹിബിനെ അറിയിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ "ആ മഹല്ലിലെ ജിദ്ദയിലെ ഒന്നാമത്തെ ആള്‍ ഞാന്‍ തന്നെയാണ്" എന്ന് പറഞ്ഞു 10 റിയാല്‍ വരിസംഖ്യ തരികയും പിന്നീടുള്ള എല്ലാ മാസാന്ത യോഗങ്ങളിലും ജമാല്‍ സാഹിബിന്റെ സ്ഥിരം ക്ലാസുകള്‍ നടത്തപ്പെടുകയും ചെയ്തു. മഹല്ലിനു വേണ്ടി ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ അന്ന് കഴിഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ പി.എം, സാജിദുറഹ്മാന്റെയും ഉമ്മര്‍കുട്ടിയുടെയും, ബാസിത്‌ഖാന്‍റെയും വീടുകളില്‍ വെച്ചു ഈ യോഗം തുടര്‍ന്നു പോന്നു. കാലാന്തരേണ ആ മഹല്ലുസംഗമം കൊഴിഞ്ഞു പോയെങ്കിലും ഇപ്പോള്‍ ഇസ്ലാഹിയ അലുംനിയിലൂടെ ഭാഗികമായി പുനര്‍ജനിച്ചിരിക്കുന്നു. എല്ലാറ്റിനും ജമാല്‍സാഹിബിന്റെ പൂര്‍ണ്ണ പിന്തുണയും ഒത്താശയമുണ്ടായിരുന്നു.
ബാബു മക്കയില്‍ കെ.ഐ.ജി. റൂമുകളില്‍ താമസമാക്കിയപ്പോള്‍ ജമാല്‍ സാഹിബ് അവിടങ്ങളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. റൂമും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ എപ്പോഴും ഉപദേശിക്കും. നമ്മുടെ പ്രവര്‍ത്തകര്‍ എവിടെയുണ്ടോ, റൂം കണ്ടാല്‍ അവിടെ ഇസ്ലാമിക പ്രവര്‍ത്തകന്‍റെ സാന്നിധ്യമറിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അക്കാദമികേതര സദസ്സുകളില്‍ അദ്ദേഹത്തില്‍ നിന്നും ധാരാളം വിജ്ഞാനങ്ങള്‍ ലഭിച്ചു. " مَعِيَةُ اللهِയും ദാഇയുടെ വിളിയും.." ആ താരതമ്യ പഠനങ്ങള്‍ ഇപ്പോഴും മനസ്സില്‍ പച്ചയായി നില്‍ക്കുന്നു. ഒരു പരിപാടിയില്‍ അദ്ദേഹത്തിനു സംബന്ധിക്കേണ്ടി വന്നാല്‍, പ്രാസംഗികനായാലും, ശ്രോദ്ധവായാലും നേരത്തെ എത്തുകയെന്നത് ശീലമായിരുന്നു. പ്രവാചകന്‍ മൂസാ (അ) അല്ലാഹുവിന്‍റെ വിളികേട്ട് നേരത്തെ എത്തിയപോലെ, അത് ശീലമാക്കാന്‍ പ്രവര്‍ത്തകരോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. നാം അനുകരിക്കേണ്ട മാതൃകയാണത്.
എന്നെന്നും ഉപകാരപ്പെടുന്ന വിജ്ഞാനം ആയിരങ്ങള്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ട് നാളത്തേക്കുള്ള സമ്പാദ്യവുമായാണ് ജമാല്‍ സാഹിബ് നമ്മെ വിട്ടു പിരിഞ്ഞത്. നാഥാ... ആ വിജ്ഞാന സാഗരത്തെ അദ്ദേഹത്തിന്‍റെ പരലോക സമ്പാദ്യമാക്കിത്തീര്‍ക്കേണമേ.. തെറ്റുകളെല്ലാം പൊറത്തു കൊടുക്കുകയും സ്വര്ഗ്ഗപ്പൂന്തോപ്പിലെ മണിമാളിക അദ്ദേഹത്തിനു നീ ഒരുക്കി കൊടുക്കുകയും ചെയ്യേണമേ.... ആമീന്‍
![]() | ആ സ്വപ്നം പൂവണിയുമോ? ഇബ്രാഹീം ശംനാട് |
ഓരോ കഥയും ആരാമത്തില്‍ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ എന്നേക്കാള്‍ ഏറെ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്തിരുന്നത് ജമാല്‍ സാഹിബായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ ഞാനറിയാതെ ഈറനണിയുന്നു. പ്രോത്സാഹനത്തിന്‍റെ ആ മധുര വചനങ്ങള്‍ എളുപ്പത്തില്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ല.
മനുഷ്യമനസ്സിനെ പിടിച്ചു കുലുക്കുന്ന സപ്തകഥകളായിരുന്നു ഒരു അറബി പട്ടാള ഓഫിസറുടെ ആ അനുഭവകഥകള്‍. നാം ചെയ്തു കൂട്ടുന്ന അന്വര്‍ത്ഥങ്ങളുടെ ഫലങ്ങള്‍ നാം അനുഭവിക്കും എന്ന കൃത്യമായ സന്ദേശം നല്‍കുന്നതാണ് അതിലെ ഓരോ കഥയും. നന്‍മക്ക് നന്‍യും തിന്‍മക്കു തിന്മയും പ്രതിഫലം ഈ ഭൂമിയില്‍ തന്നെ ലഭിക്കുമെന്ന ദൈവിക നീതിയുടെ ദൃഷ്ടാന്തങ്ങളാണ് കഥയിലെ ഇതിവൃത്തം. ഒരൊറ്റ ശ്വാസത്തിന് വായിച്ചു പോവുന്നത്ര ഉദ്വേഗജനകമാണ് ഇതിലെ കഥകളോരോന്നുമെന്ന കാര്യത്തില്‍ സംശയമില്ല. പലരും ഇപ്പോഴും ആ കഥയെക്കുറിച്ച് എന്നോട് ചോദിക്കാറുണ്ട് എന്ന് വരുമ്പോള്‍ തന്നെ, അത് വായിച്ചവരുടെ മനസ്സിലുള്ള സ്വാധീനം വ്യക്തമാണ്. തെറ്റുകളിലേക്ക് സദാ വഴുതിപ്പോവുന്ന മനസ്സിലെനെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഒരു ഖണ്ടകത്തിന്‍റെ ഫലം ചെയ്യും ആ കഥകള്‍ എന്ന കാര്യത്തില്‍ സംശയവുമില്ല. ലളിതമായ ഭാഷയും സങ്കീര്‍ണമല്ലാത്ത കഥാ ഘടനയുമാണ് അതിന്‍റെ മറ്റൊരു പ്രത്യേകത.
മരിക്കുന്നതിനെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ആ കഥകളുടെ എല്ലാ കോപ്പികളും എന്നോട് ആവശ്യപ്പെടുകയും നിനക്ക് താല്‍പര്യമില്ലെങ്കില്‍, ഞാന്‍ അത് പ്രസിദ്ധീകരിക്കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്ന് എന്നോട് പറയുകയുമുണ്ടായി. ജമാല്‍ സാഹിബിന്‍റെ ആ സ്വപ്നം പൂവണിയുമോ? ജീവിച്ചിരിക്കുന്ന നമ്മളാണ് അതിനു ഉത്തരം നല്‍കേണ്ടത്.
നവംനവങ്ങളായ ചിന്തകളെ ജമാല്‍ മുഹമ്മദിനെ പോലെ സ്വാംശീകരിച്ച മതപണ്ഡിതന്‍മാര്‍ കേരളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമേ ഉണ്ടാവൂ. ജമാല്‍ സാഹിബിന്റെ ഈ വശം നന്നായി മനസ്സിലാക്കിയ മഹല്‍ വ്യക്തിതത്തിന്‍റെ ഉടമയായിരുന്നു കേരള ജമാഅത്തെ ഇസ്ലാമി മുന്‍ അമീറും പണ്ഡിതനുമായിരുന്ന കെ.സി. അബ്ദുല്ല മൗലവി.1970കളുടെ തുടക്കത്തില്‍ ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കരണത്തിന്‍റെ മാറ്റൊലി ശക്തമാവുകയും, അതിന്‍റെ പരീക്ഷണ വേദിയായി സ്വന്തം തട്ടകമായ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ്യ കോളേജും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും തെരഞ്ഞെടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ അമരക്കാരനായി കെ.സി. നിയോഗിച്ചത് ജമാല്‍ മുഹമ്മദിനെയായിരുന്നു.
അറബിയിലുള്ള അദ്ദേഹത്തിന്‍റെ വ്യുല്‍പ്പത്തിയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ സാരഥിയായിരിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട കാര്‍ക്കശ്യവും മാത്രമല്ല, പരിവര്‍ത്തനത്തിനായി ദാഹിച്ച ഒരു തീപന്തത്തെ കണ്ടത്തുകയായിരുന്നു കെ.സി. അബ്ദുല്ല മൗലവിയുടെ സ്വപ്ന വിദ്യാഭ്യാസ പദ്ധതിയായ ആര്‍ട്സ് ആന്‍റ് ഇസ്ലാമിക് കോഴ്സ്-പിന്നീട് കക്ഷി ഭേദമന്യേ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ-വിദ്യാഭ്യാസ പദ്ധതി നടപ്പിലായത്.
അന്ന് ആ കോഴ്സിനു രൂപകല്‍പന ചെയ്തില്ലായിരുന്നുവെങ്കില്‍, കേരളത്തിലെ മുസ്ലിം മതവിദ്യാഭ്യാസത്തിനു ഇത്രയധികം ഊര്‍ജ്ജസ്വലത ലഭിക്കുമായിരുന്നില്ല. ഉപരിപഠനത്തിനും ഉന്നത തൊഴില്‍ ആര്‍ജ്ജിക്കാനും ആ പാഠപദ്ധതി പഠിതാക്കളെ പ്രാപ്തരാക്കി എന്ന് മാത്രമല്ല, സമൂഹത്തില്‍ അവരുടെ അന്തസ്സ് വര്‍ധിപ്പിക്കുകയും ചെയ്തു. അതിനു ശേഷം അത്രയും സമഗ്രവും സ്വീകാര്യവുമായ മത വിദ്യാഭ്യാസ പരിഷ്കരണം കേരള മുസ്ലിം സമൂഹത്തില്‍ നടന്നിട്ടില്ല എന്നതാണ് സത്യം.
മരിച്ചുപോയ ആ മഹാന്മാരെയും നമ്മെയും അള്ളാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാരാകട്ടെ... ആമീന്‍
ഇസ്ലാമിക വിജ്ഞാന സമ്പാദനവും സംവേദനവും തപസ്യയാക്കിയ ജമാല്‍ മൗലവിയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളില്‍ ഒരാളായ എനിക്ക് ഇപ്പോഴും ഞെട്ടലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതനും മുഫസ്സിറുമായ സയ്യിദ് ഖുതുബിനെപ്പോലെ ഖുര്‍ആന്റെ തണലില്‍ അതിന്റെ സാഹിത്യവും ശൈലിയും ആസ്വദിച്ചുകൊണ്ട്, അതിന്റെ ആശയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിക്കൊണ്ട്, ഒരു അതുല്യ ഗവേഷകനായി അദ്ദേഹം ജീവിച്ചു. ഇരുന്നും നടന്നും കിടന്നും വായിച്ചു നേടിയ വിജ്ഞാനം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ പ്രതിനിധിയായി, അദ്ദേഹം ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജില്‍ അധ്യാപകനായ ദിവസം മുതല്‍ മരണം വരെ അടുത്തിടപഴകാന്‍ എനിക്ക് സാധിച്ചു. ഇസ്ലാഹിയയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍, ഹദീസ്, അറബിക് ക്ലാസ്സുകള്‍ വളരെ ആകര്‍ഷകവും വിജ്ഞാനപ്രദവും ആയിരുന്നു. ക്ലാസ്സിലെ വിഷയങ്ങള്‍ക്ക് പുറമേ, താന്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളിലെ ഗഹനമായ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുത്തു. ക്ലസ്സെടുക്കുമ്പോള്‍ സദസ്യര്‍ തന്നെ ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ പ്രതിനിധിയായി, അദ്ദേഹം ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജില്‍ അധ്യാപകനായ ദിവസം മുതല്‍ മരണം വരെ അടുത്തിടപഴകാന്‍ എനിക്ക് സാധിച്ചു. ഇസ്ലാഹിയയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍, ഹദീസ്, അറബിക് ക്ലാസ്സുകള്‍ വളരെ ആകര്‍ഷകവും വിജ്ഞാനപ്രദവും ആയിരുന്നു. ക്ലാസ്സിലെ വിഷയങ്ങള്‍ക്ക് പുറമേ, താന്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളിലെ ഗഹനമായ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുത്തു. ക്ലസ്സെടുക്കുമ്പോള്‍ സദസ്യര്‍ തന്നെ ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
വളരെ സ്നേഹത്തോടും നിഷ്കളങ്കതയോടെയുമുള്ള പെരുമാറ്റം വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ ആയിരങ്ങളുടെ ഇഷ്ടം സമ്പാദിക്കാന്‍ സഹായിച്ചു. അതുകൊണ്ട് തന്നെ കേരളത്തിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ ഉള്‍കിടിലത്തോടെയാണ് മരണ വാര്‍ത്ത ശ്രവിച്ചത്. ഇസ്ലാഹിയ കൊളെജിന്റെ വളര്‍ച്ചയിലും അവിടുത്തെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
30വര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ജമാല്‍ സാഹിബ് തന്റെ ഒഴിവു സമയം മുഴുവന്‍ ഇസ്ലാമിക പഠനത്തിനും ചിന്തക്കും ക്ലാസ്സുകള്‍ എടുക്കുന്നതിനും ചിലവഴിച്ചു. പല വിഷയങ്ങളെക്കുറിച്ചും നന്നായി വായിച്ചു മനസ്സിലാക്കി അദ്ദേഹം നടത്തുന്ന ക്ലാസ്സുകള്‍ സൗദിയില്‍ താമസിക്കുന്ന ആയിരക്കണക്കിന് മലയാളി സ്ത്രീ പുരുഷന്മാര്‍ക്ക് ആവേശമായി. ഗഹനമായ വിഷയങ്ങള്‍ സ്വതസിദ്ധമായ ലളിത ഭാഷയില്‍ ജനങ്ങളെ പഠിപ്പിച്ച്ചുകൊണ്ട് ഉദ്ബുധരാക്കി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടശേഷം പലരും ജമാഅത്ത് പ്രവര്‍ത്തകരായി മാറിയിട്ടുണ്ട്. ജമാല്‍ സാഹിബ് പ്രഗല്‍ഭനായ പണ്ഡിതനായിരുന്നുവെന്നു അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ച സീമെന്‍സ് കമ്പനി അധികൃതര്‍ അറിയുന്നത് അദ്ദേഹത്തിന്റെ ജനാസയില്‍ പങ്കെടുക്കാന്‍ എത്തിയ ജനബാഹുല്യം കണ്ടപ്പോഴായിരുന്നു.
അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ നൈപുണ്യം ഉണ്ടായിരുന്നത് കൊണ്ട് ഈ ഭാഷകളില്‍ കിട്ടാവുന്ന പുസ്തകങ്ങളെല്ലാം റഫര്‍ ചെയ്തു അദ്ദേഹം നയിച്ചിരുന്ന ക്ലാസ്സുകളും പ്രഭാഷണങ്ങളും ആശയസമ്പുഷ്ടവും പുതുമ നിറഞ്ഞതുമായിരുന്നു. തന്റെ ക്ലാസ്സുകള്‍ നോട്ട് ചെയ്യണമെന്നു അദ്ദേഹം പ്രസ്ഥാന പ്രവര്‍ത്തകരെ ഉപദേശിച്ചു.
പ്രസ്ഥാന പ്രവര്‍ത്തകരില്‍ വായനാ ശീലം വളര്‍ത്തുന്നതിനു അദ്ദേഹം ശക്തമായി രംഗത്ത് വന്നു. പ്രസ്ഥാനത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വിജ്ഞാന മികവുള്ള അണികള്‍ക്കേ സാധിക്കുകയുള്ളൂ എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവായിരുന്നു അതിനു കാരണം. മരണദിവസം ഇസ്ലാഹിയാ അലുംനിയുടെ വായനോല്സവം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കേണ്ടിയിരുന്ന അദ്ദേഹം പക്ഷെ, എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് തന്റെ നാഥനിലേക്ക് യാത്രയായി.
ഖുര്‍ആനിന്‍റെ കൂട്ടുകാരന്‍ ഹസന്‍ ചെറൂപ്പ |
1978 ലാണ് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജില്‍ ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോഴ്സി (എ.ഐ.സി) നു ചേര്‍ന്നത്. പ്രളയം ചേന്ദമംഗല്ലൂരിനെ ഒറ്റപ്പെടുത്തിയ ഒരു വര്‍ഷ കാലത്തായിരുന്നു കോളേജ് ഹോസ്റ്റല്‍ വാസത്തിനു തുടക്കം. ചേന്ദമംഗല്ലൂരിലേക്കുള്ള കവാടമായ പുല്‍പറമ്പ് അങ്ങാടി പുറംലോകവുമായി ബന്ധമറ്റ് കിടക്കുകയായിരുന്നു അപ്പോള്‍. ഉയരം കുറഞ്ഞ റോഡിനു ഇരുവശവും വിശാലമായ പാടമുള്ള പുല്‍റമ്പ്, ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു ഒഴുകിയാല്‍ പിന്നെ ഒഴുക്കില്ലാത്ത പുഴയാണ്. ദ്വീപിനു സമാനമായിത്തീരുന്ന അങ്ങാടിയിലെ കെട്ടിടങ്ങളൊക്കെ മുക്കാല്‍ ഭാഗവും വെള്ളം മൂടിയിട്ടുണ്ടായിരുന്നു. പുല്‍പറമ്പിനു പടിഞ്ഞാറ് നായര്കുഴി റോഡ് വരെയും തെക്ക് പാഴൂര്‍ റോഡ് വരെയും വടക്ക് വെസ്റ്റ് ചേന്ദമംഗല്ലൂരും പൊറ്റശ്ശേരിയുംവരെയും സര്‍വീസ് നടത്തുന്ന നാടന്‍ തോണിയില്‍ കയറിക്കൂടി ലക്‌ഷ്യസ്ഥാനത്തെത്തുമ്പോള്‍ ചിലപ്പോള്‍ മണിക്കൂറുകളെടുക്കുമായിരുന്നു.
കിഴയ്ക്ക് വെള്ള കീറുംമുമ്പേ ചേന്ദമംഗല്ലൂര്‍ വിട്ടശേഷം രാത്രി അങ്ങാടി ഉറക്കത്തിലേക്ക് വീണ ശേഷം മാത്രം തിരിച്ചെത്തുന്ന ആന ബസിനു പുറമേ നാട്ടുകാര്‍ക്ക് ആശ്രയിക്കാനുണ്ടായിരുന്നത് സിദ്ധീഖ് എന്ന വെളുപ്പും നീലയും കലര്‍ന്ന ഒരേയൊരു സ്വകാര്യ ചകടമായിരുന്നു. ഇതില്‍ പൊറ്റശ്ശേരിയില്‍ ഇറങ്ങി ഹൈസ്കൂള്‍ കുന്നിന്‍റെ ഓരത്ത് കൂടി നടന്നാണ് ആദ്യമായി ചേന്ദമംഗല്ലൂരില്‍ എത്തിയത് എന്നാണ് ഓര്‍മ. അന്നത്തെ സഹപാഠnയും ഇപ്പോള്‍ കോഴിക്കോട് ട്രാഫിക് എ.എസ്.ഐയുമായ മച്ചുനന്‍ ചാലില്‍ അബ്ദുല്ലയുടെ അകമ്പടിയിലായിരുന്നു യാത്ര. അജ്ഞതയുടെയും അന്ധവിശ്വാസത്തിന്‍റെയും പ്രളയം താണ്ടി വിജ്ഞാനത്തുരുത്തിലേക്കുള്ള തീര്‍ഥയാത്ര. ഇടവിട്ട് തല മൊട്ടയടിച്ചും ഉറുമാല്‍ തലയില്‍ കെട്ടിയും മാപ്പിളക്കുട്ടിയുടെ അലാമാത്തുകള്‍ മുറുകെ പിടിച്ചില്ലെങ്കില്‍ വല്യാപ്പയുടെ അടിക്കഷായത്തിന്‍റെ കൈപ്പറിഞ്ഞു രാവിലെ സ്കൂളിലും വൈകീട്ട് പള്ളി ദര്‍സിലും പോയി വിദ്യ നുകര്‍ന്നിരുന്ന സ്കൂള്‍ വിദ്യഭ്യാസഘട്ടം പിന്നിട്ടാണ് വിസ്മയകരമായ കോളേജ് ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്. ഭാഷയെന്ന നിലയില്‍ അറബിയോ മലയാളമോ പഠിക്കാന്‍ ഉപകരിക്കാത്ത നാട്ടിന്‍ പുറത്തെ അറബി മലയാള മദ്രസ്സയില്‍ നിന്നും വരട്ടു ഫിഖ്ഹു കിതാബുകളിലെ മസ്അലകളും സന്‍ജാനും കാണാപാഠമുരുവിട്ടിരുന്ന പള്ളി ദര്‍സില്‍ നിന്നും മാത്രമായിരുന്നില്ല മോചനം. ഇസ്രായേലിയാത്ത് കെട്ടുകഥകളുടെ തട്ട് തകര്‍പ്പന്‍ വേദിയായ പാതിരാ മതപ്രഭാഷണങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് വരച്ചു കാട്ടിയിരുന്ന വികല, വികൃത, സങ്കുചിത ചിത്രങ്ങളുമായി കൂപമണ്ടൂകമായി കഴിഞ്ഞിരുന്ന ദുരവസ്ഥയില്‍ നിന്ന് ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രവിശാലമായ വിഹായസ്സിലെക്കുള്ള ആരോഹണമായിരുന്നു, തിരുവാതിര ഞാറ്റുവേലയിലെ വിറങ്ങലിച്ചുനിന്ന ആ സായംസന്ധ്യയില്‍ സംഭവിച്ചത്.
ഉമ്മയുടെ അമ്മാവനും മലയാളക്കര അംഗീകരിക്കാന്‍ മറന്നു പോയ പ്രശസ്ത ഇസ്ലാമിക കവിയുമായ അബൂ സഹല എന്ന യൂ.കെ.ഇബ്രാഹിം മൗലവി എനിക്ക് ഓര്‍മ്മവെക്കുന്നതിനു മുമ്പേ ഞങ്ങളുടെ നാട്ടില്‍ നിന്ന് ഹിജ്റ ചെയ്തു ചേന്ദമംഗല്ലൂരില്‍ എത്തിയിരുന്നു. എതിര്‍പ്പുകളുടെ അഗ്നിസ്ഫുലിംഗങ്ങള്‍ വകഞ്ഞുമാറ്റി മത ഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന് അരങ്ങൊരുക്കാന്‍ കെ.സി. അബ്ദുല്ല മൌലവിക്കു കൈത്താങ്ങായി നിന്ന അബൂ സഹലയുടെ വിഖ്യാതമായ ഈരടികള്‍ കടമെടുത്തു പറഞ്ഞാല്‍, " റോഡിനരികത്ത് വിധി നടന്നപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ സ്ഥാപനത്തില്‍...' എത്തിപ്പെടാന്‍ വിധിയിയുണ്ടായത് കൊണ്ട് മാത്രം ഇസ്ലാമിക ഭൂമികയില്‍ നിന്ന് കൊണ്ട് ജീവിതത്തിനു പുതിയൊരു താളമേകാന്‍ സൗഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് ഇസ്ലാഹിയാ സന്തതികളില്‍ ഉള്‍പെടാന്‍ കഴിഞ്ഞതില്‍, തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ ധന്യതയും ചാരിതാര്‍ത്ഥ്യവും തോന്നുന്നു. യൂനിവേഴ്സ്സിറ്റി പാഠപദ്ധതിക്കൊപ്പം തുല്യ പ്രാധാന്യത്തോട്കൂടി ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോഴ്സിനു മലയാളനാട്ടില്‍ വിപ്ലവകരമായ തുടക്കം കുറിച്ച ഇസ്ലാഹിയയുടെ വിജയ വീരഗാഥക്കു പിന്നില്‍ ഒരു പറ്റം പണ്ഡിത പ്രതിഭകളാണെന്നത് നിസ്തര്‍ക്കമാണ്. മണ്മറഞ്ഞുപോയ കെ.സി. അബ്ദുല്ല മൌലവിയെയും , അബൂസഹ് ലയെയും, പ്രൊഫ. അബുസ്സemഹ് മൌലവിയെയും പ്രൊഫ. യു. ജമാല്‍ മുഹമ്മദിനെയും, ഇസ്മായില്‍ ഉസ്താദിനെയും, ജമാല്‍ മലപ്പുറത്തെയുമെന്ന പോലെ, ഒ സഹോദരദ്വയങ്ങളെയും (ഒ. അബ്ദുല്ല സാഹിബ്, ഒ. അബ്ദുറഹ്മാന്‍ സാഹിബ്) ഇ. എന്‍. സഹോദരത്രയങ്ങളെയും (മുഹമ്മദ് മൗലവി, അബ്ദുല്ല മൗലവി, ഇബ്രാഹിം മൗലവി) ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവരാണ്.
ഇസ്ലാഹിയ ജീവിതത്തിന്റെ ഫ്ലാഷ് ബാക്കില്‍ ഏറ്റവും തെളിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളിലൊന്ന് ജമാല്‍ മലപ്പുറത്തിന്റെ മനസ്സില്‍ തറഞ്ഞു നില്‍ക്കുന്ന ക്ലാസ്സുകള്‍ തന്നെ. ഒരൊറ്റ വര്‍ഷമേ ആ അക്ഷയഖനിയില്‍ നിന്നുള്ള അമൃത നുകരാനായുള്ളൂ. പഠനം ഫസ്റ്റ് എ.ഐ.സി. പിന്നിട്ടതോടെ 1979ല് സ്ഥാപനം വിട്ടു പ്രബോധനത്തിലേക്ക് തന്നെ മടങ്ങിയെങ്കിലും ആ ഒരു വര്‍ഷത്തിനിടയില്‍ ബുഹൂസുല്‍ ഇസ്ലാം എന്ന വിഷയത്തില്‍ അദ്ദേഹം പകര്‍ന്നു നല്‍കിയ കാഴ്ചപ്പാടുകളുടെ ബലത്തിലാണ് ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്ക് അടിത്തറ പാകിയതെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല. ഇസ്ലാം പ്രകൃതി മതമെന്ന അധ്യായത്തിലൂടെയായിരുന്നു പാഠഭാഗത്തിനു തുടക്കം കുറിച്ചത്. ഫിത്‌റതല്ലാഹി ല്ലദീ ഫതറന്നാസ അലൈഹാ ലാ തബ് ദീല ലി ഖല്ഖില്ലാഹ് എന്ന ഖുര്‍ആന്‍ സൂക്ത ഭാഗവും കുല്ലു മൌലൂദിന്‍ യൂലദു അലല്‍ ഫിത്‌റ... എന്ന് തുടങ്ങുന്ന തിരുവചന ഭാഗവും മൂന്നു പതിറ്റാണ്ടിനിപ്പുറവും മനസ്സില്‍ വന്നു അലച്ചുകൊണ്ടിരിക്കുന്നു. ഏതു പാതിരാത്രിയിലും വിളിച്ചുണര്‍ത്തി ചോദിച്ചാല്‍ പോലും സംശയലേശമന്യേ പറയാന്‍ സാധിക്കും വിധം ഖുര്‍ആന്‍ സൂക്തങ്ങളും ഇസ്ലാമിന്റെ സാര്‍വ്വ ലൗകിക സിദ്ധാന്തങ്ങളും ഞങ്ങളുടെ മനസ്സില്‍ ശിലാഫലകത്തിലെന്നപോലെ കോറിയിട്ടത് ജമാല്‍ സാഹിബായിരുന്നു.
{]]©t¯¡mfpw വിശാലമായ ഇസ്ലാമിന്റെ മാനവിക സാഹോദര്യവും കാരക്കക്കുരുവിന്റെ പാടയുടെയത്ര പോലും അപഭ്രംശമുണ്ടാകാത്ത ദൈവിക നീതിയുടെ ഉദാത്തഭാവവും കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹിതമായ ഇസ്ലാമിക മാതൃകകളും തന്മയത്വത്തോടെയും അനിതരസാധാരണ വാക് വൈഭാവത്തോടെയും അദ്ദേഹം പകര്‍ന്നു നല്‍കി. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ചൈതന്യം ആവാഹിച്ചായിരുന്നു അദ്ദേഹം ശിഷ്യരിലെക്കും ചുറ്റുവട്ടത്തേക്കും പ്രകാശം പരത്തിയിരുന്നത്.
അച്ചടക്കത്തിന്റെ കാര്യത്തില്‍ കണിശത വിടാതെയും വിഷയത്തിനെ ഗൗരവം ചോരാതെയും രസച്ചരടുകള്‍ പൊട്ടാതെ നോക്കിയും പഠിതാക്കളുടെ ഏകാഗ്രത പൂര്‍ണമായും തന്നിലെക്കും പാഠഭാഗത്തിലേക്കും ആവാഹിച്ചെടുത്തും ക്ലാസ്സുകള്‍ ഏറ്റവും ഹൃദ്യമായി പകര്‍ന്നു നല്‍കുന്നത് എങ്ങനെയെന്നു ജമാല്‍ സാഹിബിനെ കണ്ടുപഠിക്കണമായിരുന്നു. നിത്യ ജീവിതത്തിലെ ഉദാഹരണങ്ങളിലൂടെ ദുര്‍ഗ്രാഹ്യമായ പാഠഭാഗങ്ങളുടെ മനോഹരമായ സംവേദനം സരളഭാഷയിലൂടെ പകര്‍ന്നുതന്നു. വിവര സാങ്കേതിക വിദ്യ വിപ്ലവത്തിന്റെ കുത്തൊഴുക്കില്‍ നിമിഷ നേരത്തെ ഗൂഗിള്‍ ക്ലിക്കിലൂടെ വൈജ്ഞാനിക സങ്കേതങ്ങളും ആഗോള സംഭവവികാസങ്ങളും കണ്‍മുന്നില്‍ വന്നുചേരുന്ന ഇന്നത്തെയവസ്ഥ അചിന്ത്യവും അവിശ്വസിനീയവുമായിരുന്ന, വൈജ്ഞാനിക സങ്കേതങ്ങള്‍ നന്നേ ശുഷ്കമായിരുന്ന ഒരു കാലത്ത്, അന്താരാഷ്ട്ര ഇസ്ലാമിക ചലനങ്ങളെയും സംഭവവികാസങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെക്കുറിച്ച കൃത്യമായ വിവരങ്ങളും നിരീക്ഷണങ്ങളും വിദ്യാര്‍ഥികളുമായി പങ്കുവെക്കുകയും ചെയ്യുകയെന്നത് ജമാല്‍ സാഹിബ് ഹരമായെടുത്തിരുന്നു. 78 ല്‍ പുറത്തിറങ്ങിയ പി.കെ.അബ്ദുല്‍ ഗഫൂറും സൈദലവി എടയൂരുമടക്കമുള്ള എ.ഐ.സി. ബാച്ചിന്‍റെ മികവിനെക്കുറിച്ചു പറഞ്ഞും ജനങ്ങളെ ഏറെ പ്രചോദിപ്പിച്ചിരുന്നു.
പുസ്തക വായന ശീലമാക്കാന്‍ ഞങ്ങള്‍ക്കെല്ലാം ഏറ്റവുമേറെ പ്രോല്‍സാഹനമേകിയതും അകക്കണ്ണുകൊണ്ട് വായിക്കാനും നിരീക്ഷണ പാടവം വളര്‍ത്താനും പരിശീലിപ്പിച്ച്ചതും ജമാല്‍ സാഹിബായിരുന്നു. ഇസ്ലാഹിയ്യയിലെ ആദ്യ വര്‍ഷത്തില്‍ സ്റ്റുഡന്‍സ് പാര്‍ലിമെന്റിനു രൂപം നല്‍കിയതിനു പിന്നിലുള്ള നേതൃ പരമായ പങ്കും ഓര്‍ത്തുപോകുന്നു. പാര്‍ലിമെന്‍റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് മന്തിമാര്‍ക്ക് വൈജ്ഞാനിക ചഷകത്തില്‍ നിന്ന് വിദ്യാമൃത് പകര്‍ന്നു നല്കിയതിനൊപ്പം മന്ത്രിമാരെ വീഴ്ത്താന്‍ പ്രതിപക്ഷത്തിന്‍റെ ആവനാഴിയില്‍ അമ്പുകള്‍ നിറച്ചു കൊടുക്കുന്നതിലുമെല്ലാം ആ മനീഷയുടെ റോള്‍ ഏറെ വലുതായിരുന്നു. ഫസ്റ്റ് എ.ഐ.സി.യില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ ഇത് ശരിക്കും ആസ്വദിക്കാനായി. പ്രധാന മന്ത്രിയും കോളേജ് ചെയര്‍മാനുമെല്ലാം തൃശൂര്‍ മാളസ്വദേശിയായ വി.കെ. റഷീദ് സാഹിബായിരുന്നു. പില്‍ക്കാലത്ത് അല്‍ അഖീല്‍ കമ്പനിയിലെ ഉന്നത ഉദ്യോഗം വഹിച്ചു ജിദ്ദയില്‍ ഒട്ടനവധി പ്രവാസികള്‍ക്ക് തൊഴില്‍ ദാതാവായി മാറിയ കെ.ഐ.ജി.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന വി.കെ. യാംബുവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഈ ലേഖകന്‍ പ്രവാസത്തിനു തുടക്കം കുറിച്ചതിന്‍റെ മൂന്നാം മാസത്തില്‍ 1997ഓഗസ്റ്റ് ഒടുവിലായിരുന്നു അത്. പാരീസില്‍ ഡയാനാ രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെട്ട അതേ ദിവസം. ജമാല്‍ സാഹിബിന്‍റെ വിയോഗത്തെ തുടര്‍ന്ന് അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയ ആയിരങ്ങളെ ഒര്‍ക്കുന്നതായിരുന്നു റഷീദ് സാഹിബിന്‍റെ മയ്യിത്ത് കാണാനുമെത്തിയ വന്‍ ജനാവലി.
പുസ്തക വായന ശീലമാക്കാന്‍ ഞങ്ങള്‍ക്കെല്ലാം ഏറ്റവുമേറെ പ്രോല്‍സാഹനമേകിയതും അകക്കണ്ണുകൊണ്ട് വായിക്കാനും നിരീക്ഷണ പാടവം വളര്‍ത്താനും പരിശീലിപ്പിച്ച്ചതും ജമാല്‍ സാഹിബായിരുന്നു. ഇസ്ലാഹിയ്യയിലെ ആദ്യ വര്‍ഷത്തില്‍ സ്റ്റുഡന്‍സ് പാര്‍ലിമെന്റിനു രൂപം നല്‍കിയതിനു പിന്നിലുള്ള നേതൃ പരമായ പങ്കും ഓര്‍ത്തുപോകുന്നു. പാര്‍ലിമെന്‍റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് മന്തിമാര്‍ക്ക് വൈജ്ഞാനിക ചഷകത്തില്‍ നിന്ന് വിദ്യാമൃത് പകര്‍ന്നു നല്കിയതിനൊപ്പം മന്ത്രിമാരെ വീഴ്ത്താന്‍ പ്രതിപക്ഷത്തിന്‍റെ ആവനാഴിയില്‍ അമ്പുകള്‍ നിറച്ചു കൊടുക്കുന്നതിലുമെല്ലാം ആ മനീഷയുടെ റോള്‍ ഏറെ വലുതായിരുന്നു. ഫസ്റ്റ് എ.ഐ.സി.യില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ ഇത് ശരിക്കും ആസ്വദിക്കാനായി. പ്രധാന മന്ത്രിയും കോളേജ് ചെയര്‍മാനുമെല്ലാം തൃശൂര്‍ മാളസ്വദേശിയായ വി.കെ. റഷീദ് സാഹിബായിരുന്നു. പില്‍ക്കാലത്ത് അല്‍ അഖീല്‍ കമ്പനിയിലെ ഉന്നത ഉദ്യോഗം വഹിച്ചു ജിദ്ദയില്‍ ഒട്ടനവധി പ്രവാസികള്‍ക്ക് തൊഴില്‍ ദാതാവായി മാറിയ കെ.ഐ.ജി.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന വി.കെ. യാംബുവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഈ ലേഖകന്‍ പ്രവാസത്തിനു തുടക്കം കുറിച്ചതിന്‍റെ മൂന്നാം മാസത്തില്‍ 1997ഓഗസ്റ്റ് ഒടുവിലായിരുന്നു അത്. പാരീസില്‍ ഡയാനാ രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെട്ട അതേ ദിവസം. ജമാല്‍ സാഹിബിന്‍റെ വിയോഗത്തെ തുടര്‍ന്ന് അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയ ആയിരങ്ങളെ ഒര്‍ക്കുന്നതായിരുന്നു റഷീദ് സാഹിബിന്‍റെ മയ്യിത്ത് കാണാനുമെത്തിയ വന്‍ ജനാവലി.
ഇസ്ലാഹിയ്യയിലെ രണ്ടാം വര്‍ഷത്തിനു തുടക്കം കുറിച്ചത് ജമാല്‍ സാഹിബ് സ്ഥാപനം വിട്ടതിന്‍റെ മഹാ ശൂന്യതയിലായിരുന്നു. ആ ശൂന്യത നികത്തപ്പെട്ടത് രണ്ടു വര്ഷം പിന്നിട്ടു ഒ. സഹോദരന്മാരെ ഖത്തറിലെ ഉന്നത ജോലികളില്‍ നിന്ന് കെ.സി. അടര്‍ത്തിക്കൊണ്ട് വന്നതോടെയായിരുന്നു. ഇസ്ലാഹിയായിലെ മറ്റൊരു സുവര്‍ണ്ണ കാലമായിരുന്നു ഞങ്ങളെ സംബന്ധിച്ചെടത്തോളം അതുമെന്നു പറയാതെ വയ്യ. എ.ഐ.സി. പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചെത്തി രണ്ടു വര്‍ഷത്തോളം ഇംഗ്ലീഷ് വാധ്യാര്‍പണി എടുത്തപ്പോഴും പിന്നീട് ഒരു പതിറ്റാണ്ടോളം മാധ്യമം പത്രാധിപ സമിതിയില്‍ ഒരുമിച്ച് ജോലി ചെയ്തപ്പോഴും ഇരു പണ്ഡിത പ്രതിഭകളുടെയും സര്‍ഗ വൈഭവവും നിര്‍ദേശങ്ങളും ഏറെ മുതല്‍ക്കൂട്ടായിട്ടുണ്ടെന്നു ആനുഷംഗികമായി ചൂണ്ടിക്കാണിക്കട്ടെ.
ജിദ്ദയിലെ ജീവിതത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജമാല്‍ സാഹിബുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒഴിവു സമയങ്ങളില്‍ അടുത്തു ചെന്ന് പല സംഗതികളും മസ്സിലാക്കണമെന്നു കൊതിപൂണ്ട് കഴിഞ്ഞിരുന്നെങ്കിലും അതിനു ദൈവത്തിന്‍റെ അലംഘനീയ വിധി അനുവദിച്ചില്ലെന്ന വേദനയാണ് ജനുവരി ഏഴിന് പുലര്‍ച്ചെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേട്ട് സ്തബ്ധനായിപ്പോയതു മുതല്‍ അനുഭവപ്പെടുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിംകള്‍ക്ക് ജനുവരിയിലെ പ്രധാന നഷ്ടങ്ങളിലൊന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗമായിരുന്നുവല്ലോ. ജീവിത പ്രാരാബ്ധങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നിന്നുപോയ ഘട്ടത്തില്‍ പ്രബോധനത്തിലെ പത്രാധിപ സമിതിയിലെ ജോലി വിട്ട് 73ല്‍ ജിദ്ദയിലേക്ക് തിരിച്ചപ്പോള്‍ ഹജ്ജിനോപ്പം നല്ലൊരു ജോലി കണ്ടെത്തുക കൂടിയായിരുന്നു ലക്‌ഷ്യമെന്നു മുമ്പ് ഒരു കൂടിക്കാഴ്ചയില്‍ ജമാല്‍ സാഹിബ് പറഞ്ഞിരുന്നു. അങ്ങനെ മക്കയില്‍ മുതവ്വഫിന്റെ ഓഫിസില്‍ ഹജ്ജ് മാനേജരായി സേവനമനു ഷ്ടിക്കുമ്പോഴായിരുന്നു 73 ജനുവരി 19ന് ബാഫഖി തങ്ങളുടെ നിര്യാണമുണ്ടായത്. മയ്യിത്ത് സംസ്കരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റും വേണ്ട സംഗതികള്‍ ചെയ്യുകയും അന്ത്യകര്‍മ്മങ്ങളില്‍ സജീവമായി പങ്കുവഹിക്കുകയുമുണ്ടായെന്നു അദ്ദേഹം അനുസ്മരിച്ചിരുന്നു.
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വിളിച്ചപ്പോള്‍, ഈ പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. ഒരു വിടവാങ്ങലിന്‍റെ ധ്വനി ആ സംസാരത്തിലുണ്ടെന്ന് അപ്പോള്‍ നിനച്ചിരുന്നില്ല. പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ടു ടൈറ്റില്‍ പേജ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്ന് ചില സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു.
ജിദ്ദയിലെ ജീവിതത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജമാല്‍ സാഹിബുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒഴിവു സമയങ്ങളില്‍ അടുത്തു ചെന്ന് പല സംഗതികളും മസ്സിലാക്കണമെന്നു കൊതിപൂണ്ട് കഴിഞ്ഞിരുന്നെങ്കിലും അതിനു ദൈവത്തിന്‍റെ അലംഘനീയ വിധി അനുവദിച്ചില്ലെന്ന വേദനയാണ് ജനുവരി ഏഴിന് പുലര്‍ച്ചെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേട്ട് സ്തബ്ധനായിപ്പോയതു മുതല്‍ അനുഭവപ്പെടുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിംകള്‍ക്ക് ജനുവരിയിലെ പ്രധാന നഷ്ടങ്ങളിലൊന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗമായിരുന്നുവല്ലോ. ജീവിത പ്രാരാബ്ധങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നിന്നുപോയ ഘട്ടത്തില്‍ പ്രബോധനത്തിലെ പത്രാധിപ സമിതിയിലെ ജോലി വിട്ട് 73ല്‍ ജിദ്ദയിലേക്ക് തിരിച്ചപ്പോള്‍ ഹജ്ജിനോപ്പം നല്ലൊരു ജോലി കണ്ടെത്തുക കൂടിയായിരുന്നു ലക്‌ഷ്യമെന്നു മുമ്പ് ഒരു കൂടിക്കാഴ്ചയില്‍ ജമാല്‍ സാഹിബ് പറഞ്ഞിരുന്നു. അങ്ങനെ മക്കയില്‍ മുതവ്വഫിന്റെ ഓഫിസില്‍ ഹജ്ജ് മാനേജരായി സേവനമനു ഷ്ടിക്കുമ്പോഴായിരുന്നു 73 ജനുവരി 19ന് ബാഫഖി തങ്ങളുടെ നിര്യാണമുണ്ടായത്. മയ്യിത്ത് സംസ്കരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റും വേണ്ട സംഗതികള്‍ ചെയ്യുകയും അന്ത്യകര്‍മ്മങ്ങളില്‍ സജീവമായി പങ്കുവഹിക്കുകയുമുണ്ടായെന്നു അദ്ദേഹം അനുസ്മരിച്ചിരുന്നു.
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വിളിച്ചപ്പോള്‍, ഈ പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. ഒരു വിടവാങ്ങലിന്‍റെ ധ്വനി ആ സംസാരത്തിലുണ്ടെന്ന് അപ്പോള്‍ നിനച്ചിരുന്നില്ല. പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ടു ടൈറ്റില്‍ പേജ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്ന് ചില സംശയങ്ങള്‍ ചോദിക്കുകയും ചെയ്തു.
അറബി,ഉറുദു ഭാഷകളില്‍ നല്ല പണ്ഡിതാനായിരുന്ന അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും സാഹിത്യകുതുകിയും വിദ്യാര്‍ഥിയുടെയെന്ന പോലുള്ള ജിജ്ഞാസ അവസാന ശ്വാസം വരെ കൊണ്ട് നടക്കുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠനായിരുന്നു. മികച്ച പ്രഭാഷകനും എഴുത്തുകാരനുമെന്ന പോലെ നല്ലൊരു ആസ്വാദകനും കൂടിയായിരുന്നു ജമാല്‍ സാഹിബ്. അറബി സാഹിത്യത്തിലെ നേരിയ ചലനങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിക്കുകയും നോവലുകളും കവിതകളുമെല്ലാം തേടിപ്പിടിച്ചു വായിക്കുകയും അവ മറ്റുള്ളവരുമായി പങ്കു വെക്കുകയും ചെയ്തിരുന്നു. മലയാള സാഹിത്യത്തിലെ അദ്ദേഹത്തിന്‍റെ കമ്പത്തെക്കുറിച്ച് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലാണ് മനസ്സിലാക്കിയത്. നാട്ടില്‍ പോകുമ്പോള്‍ മലയാള സാഹിത്യത്തിലെ ഏറ്റവും പുതിയ രചനകള്‍ സംഘടിപ്പിച്ചു എത്തിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും ഇ മെയിലിലൂടെ ഇക്കാര്യം ഉണര്‍ത്തിക്കൊണ്ടെയിരിക്കുകയും ചെയ്തിരുന്നു.
വിശുദ്ധ ഖുര്‍ആനെക്കുറിച്ചു വിഷയങ്ങളായിരുന്നു സംസാരത്തില്‍ കൂടുതലും കടന്നു വന്നിരുന്നത്. ഖുര്‍ആനിന്‍റെ അഗാധകളിലേക്ക് ഇറങ്ങിച്ചെന്നു മനനം ചെയ്തതിനൊപ്പം ആധുനിക വൈജ്ഞാനിക സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി ഇജ്തിഹാദിന്‍റെ പുതിയ മേഖലകളിലൂടെയും അര്‍ത്ഥ, ആശയ തലങ്ങളിലൂടെയും വ്യാപരിച്ചു താന്‍ ചികഞ്ഞെടുത്ത കാര്യങ്ങള്‍, നാടന്‍ ഭാഷയില്‍ അനുവാചാകരുമായി പങ്കു വെക്കുന്നതിനു അനിതരസാധാരണമായ പാടവമാണ് ജമാല്‍ സാഹിബ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ ഖുര്‍ആനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവുമെന്ന് തോന്നുന്നില്ല. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണെന്ന പ്രവാചക വചനം ജമാല്‍ സാഹിബിനെ സംബന്ധിച്ചേടത്തോളം രണ്ടു നിലക്കും ശരിയായിരുന്നു. ഖുര്‍ആന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനെന്ന പോലെ ഖുര്‍ആനില്‍ കൂടുതല്‍ കൂടുതല്‍ പഠന ഗവേഷണങ്ങള്‍ക്കുമായിരുന്നു അദ്ദേഹം ഒഴിവു സമയത്തിലധികവും ചെലവിട്ടിരുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പത്ത് വിശുദ്ധ ഖുര്‍ആനാണെന്ന പ്രവാചക വചനമായിരുന്നു അദ്ദേഹത്തിനു വെളിച്ചവും തെളിച്ചവുമായിരുന്നതെന്ന് വ്യക്തം.
ഖുര്‍ആനുമായി ബന്ധപ്പെട്ടുള്ള ഒരു സ്വകാര്യ ദുഃഖം ഈയുള്ളവനുമായി ഇഹലോകവാസം വെടിയുന്നതിന്നു രണ്ടാഴ്ച മുമ്പും മറ്റു പലപ്പോഴും പങ്കു വെച്ചിരുന്നു. ഖുര്‍ആന്‍ ഗവേഷണവുമായി ബന്ധപ്പെട്ടു താന്‍ തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിക്കാം എന്നേറ്റ് ഒരു വര്‍ഷം മുമ്പ് തൃശ്ശൂരിലെ ഒരു പ്രസാധനാലയം വാങ്ങിക്കൊണ്ടു പോയശേഷം അത് ഇത് വരെയും വെളിച്ചം കണ്ടിട്ടില്ലെന്നായിരുന്നു അത്. അവരുമായി പല തവണ വിളിച്ചെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണെന്നതു അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നു. പുസ്തകത്തിന്‍റെ മുഖവുര തയ്യാറാക്കിയത് പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനായ മുട്ടാണിശ്ശേരില്‍ കോയക്കുട്ടിയാണ്. അദ്ദേഹം അയച്ചു കൊടുത്ത മുഖവുരയിലെ അക്ഷരപ്പിശകുകളും സ്ഖലിതങ്ങളും തിരുത്തിയെഴുതിക്കൊടുക്കണമെന്ന അപേക്ഷ സ്വീകരിച്ചു കഴിഞ്ഞ വര്‍ഷം നിര്‍വഹിച്ചു കൊടുത്തത് ഏറെ ചരിതാര്‍Yyത്തോടെയാണ് ഓര്‍ക്കുന്നത്.
ഖുര്‍ആനുമായി ബന്ധപ്പെട്ടുള്ള ഒരു സ്വകാര്യ ദുഃഖം ഈയുള്ളവനുമായി ഇഹലോകവാസം വെടിയുന്നതിന്നു രണ്ടാഴ്ച മുമ്പും മറ്റു പലപ്പോഴും പങ്കു വെച്ചിരുന്നു. ഖുര്‍ആന്‍ ഗവേഷണവുമായി ബന്ധപ്പെട്ടു താന്‍ തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിക്കാം എന്നേറ്റ് ഒരു വര്‍ഷം മുമ്പ് തൃശ്ശൂരിലെ ഒരു പ്രസാധനാലയം വാങ്ങിക്കൊണ്ടു പോയശേഷം അത് ഇത് വരെയും വെളിച്ചം കണ്ടിട്ടില്ലെന്നായിരുന്നു അത്. അവരുമായി പല തവണ വിളിച്ചെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണെന്നതു അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിരുന്നു. പുസ്തകത്തിന്‍റെ മുഖവുര തയ്യാറാക്കിയത് പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനായ മുട്ടാണിശ്ശേരില്‍ കോയക്കുട്ടിയാണ്. അദ്ദേഹം അയച്ചു കൊടുത്ത മുഖവുരയിലെ അക്ഷരപ്പിശകുകളും സ്ഖലിതങ്ങളും തിരുത്തിയെഴുതിക്കൊടുക്കണമെന്ന അപേക്ഷ സ്വീകരിച്ചു കഴിഞ്ഞ വര്‍ഷം നിര്‍വഹിച്ചു കൊടുത്തത് ഏറെ ചരിതാര്‍Yyത്തോടെയാണ് ഓര്‍ക്കുന്നത്.
വിജ്ഞാനത്തിന്‍റെ നിറകുടമായിരുന്ന ജമാല്‍ സാഹിബ് ഒരിക്കലും തുളുമ്പാതെ നിന്നു. നിറയെ കായ്‌കനി കളുമായി ആ ഫലവൃക്ഷം സ്വര്‍ഗ്ഗലോകത്ത് ഇപ്പോള്‍ നില്‍ക്കുന്നുണ്ടാവും. അവസാനത്തെ നോക്കില്‍ കണ്ട ആ സുസ്മേര വദനം, ഖുര്‍ആനിന്റെ ഉപാസകരെ കാത്തിരിക്കുന്ന ദൈവാനുഗ്രഹങ്ങളെക്കുറിച്ച സുവിശേഷകനായിരിക്കണം. ഖുര്‍ആന്‍ പഠിപ്പിക്കുന്നവന് വേണ്ടി സമുദ്രങ്ങളിലെ മത്സ്യങ്ങളടക്കം ഭൂമിയിലെ സര്‍വ ചരാചരങ്ങളും പ്രാര്‍ഥിക്കുകയും പാപമോചനം തേടുകയും ചെയ്യുമെന്ന പ്രവാചക വചനം ജമാല്‍ സാഹിബിന്‍റെ കാര്യത്തിലും സംഭവിക്കുന്നുണ്ടാവും, തീര്‍ച്ച. ആ മഹദ് വ്യക്തിതത്തോടൊപ്പം ജഗന്നിയന്താവ് നമ്മെയും അവന്‍റെ സ്വര്‍ഗ്ഗപ്പൂന്തോപ്പില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ..
ഉത്തരവാദിത്തങ്ങള്‍ ഓര്‍മിപ്പിച്ച പണ്ഡിതന്‍ അബ്ദുല്ലത്തീഫ് പാറക്കല്‍ |
ആ മഹിത സാന്നിധ്യമുള്ള പല വേദികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. സ്പീകേര്‍സ് ഫോറത്തിന്റെ യോഗം ജിദ്ദ, റുവൈസ് ഖൈരിയ്യയില്‍ വെച്ച് നടന്നതായിരുന്നല്ലോ അദ്ദേഹത്തിന്‍റെ അവസാനത്തെ പരിപാടി. പാണ്ഡിത്യമുണ്ടായിട്ടും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ മടി കാണിക്കുന്നവര്‍ക്ക് കഠിനമായ താക്കീത് നല്‍കിക്കൊണ്ട്, ഒരു പക്ഷെ തനിക്കു ഇനിയും ഇങ്ങനെ ഒരവസരം കൂടി കിട്ടിയില്ലെങ്കിലോ എന്ന് ചിന്തിക്കുമാറ് അദ്ദേഹം ആ യോഗത്തില്‍ സംസാരിച്ചു. ഒട്ടും മടി കൂടാതെ, ആ വേദിയില്‍ തന്നെയുണ്ടായിരുന്ന ചില വ്യക്തികളെ ചൂണ്ടിക്കൊണ്ട് തന്നെ രോഷത്തോട് കൂടിയായിരുന്നു ആ സംസാരം (അതായിരുന്നല്ലോ ജമാല്‍ സാഹിബ്). ഒന്നുറപ്പിച്ചു പറയാന്‍ കഴിയും, ആ സംസാരത്തിന്റെ പേരില്‍ ആ വ്യക്തിക്കോ, മനസ്സില്‍ അമ്പു കൊണ്ട അവിടെയുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലുമോ അദ്ദേഹത്തോട് വിദ്വേഷത്തിന്റെ എന്തെങ്കിലും ഒരു ലാഞ്ചന പോലും ഉണ്ടായിട്ടില്ല, പ്രത്യുത, ഓരോരുത്തരുടെയും മനസ്സ് ജഗന്നിയന്താവിനെ നാളെ കണ്ടുമുട്ടുന്ന അവസ്ഥയോര്‍ത്ത് പ്രകമ്പിതമാവുകയായിരുന്നു.സാന്ദര്‍ഭികമായി ആ യോഗത്തില്‍ ഈയുള്ളവനും പങ്കെടുത്തിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് കുറച്ചു പ്രകൃതി ചികിത്സക്ക് വിധേയനായിട്ടുള്ള ഞാന്‍ ഇപ്പോഴും അതിന്റെ ചില പത്ത്യങ്ങള്‍ തുടരുന്നതിനെപ്പറ്റി ജമാല്‍ സാഹിബു ചിലപ്പോള്‍ കളിയാക്കിയും എന്നാല്‍ താല്പര്യപൂര്‍വവും അന്വേഷിക്കാരുണ്ടായിരുന്നു. പലപ്പോഴും ആ സംസാരങ്ങളില്‍ നിന്ന് അദ്ദേഹത്തിനതില്‍ താല്പര്യമുണ്ടായിരുന്നു എന്നാണു ഈയുള്ളവന് വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
അദ്ദേഹം ഒരു ഹൃദ്രോഗിയാണ്, ബൈപാസ് കഴിഞ്ഞതാണ് എന്നറിയാഞ്ഞല്ല, എന്നാലും ഇത്രയും പൊടുന്നനെ ഒരു വേര്‍പാട് പ്രതീക്ഷിച്ചിരുന്നില്ല. ജനാസ നമസ്കാരത്തിലും മറമാടല്‍ ചടങ്ങിലും പങ്കെടുക്കുമ്പോള്‍ വൃഥാ ആഗ്രഹിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഈ പങ്കെടുത്തു കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്‍റെ ജനാസ പരിപാലനത്തിലാകാതിരിക്കട്ടെ എന്ന്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ ഇരുന്നിട്ട് കാര്യമില്ല. ജമാല്‍ സാഹിബ് നമ്മെ വിട്ടു പിരിഞ്ഞു. ആ വിടവ് അതേ രീതിയില്‍ നികത്താന്‍ ഒരിക്കലും കഴിയുകയില്ല. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം അല്ലാഹു ഒരിക്കലും വൃധാവിലാക്കുകയില്ല.
ഇസ്ലാമിക കലാലയങ്ങളിലൂടെയും മറ്റുമായി പാണ്ടിത്യം കരസ്ഥമാക്കിയിട്ടുള്ള ഓരോ വ്യക്തികള്‍ക്കും കൃത്യമായ താക്കീത് നല്‍കിയാണ് അദ്ദേഹം പോയിട്ടുള്ളത്. ഓരോരുത്തരിലും അര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ അല്ലാഹു വെറുതെ വിടില്ല എന്ന് തന്നെയായിരുന്നു അതിന്റെ രത്നച്ചുരുക്കം.
സംതൃപ്ത മാനസരായി ജമാല്‍ സാഹിബിനോടൊപ്പം നാളെ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ നാമേവര്‍ക്കും അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ. അല്ലാഹു അദ്ദേഹത്തിനും നമുക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാരാകട്ടെ - ആമീന്‍
രണ്ടു വര്‍ഷം മുന്‍പ് കുറച്ചു പ്രകൃതി ചികിത്സക്ക് വിധേയനായിട്ടുള്ള ഞാന്‍ ഇപ്പോഴും അതിന്റെ ചില പത്ത്യങ്ങള്‍ തുടരുന്നതിനെപ്പറ്റി ജമാല്‍ സാഹിബു ചിലപ്പോള്‍ കളിയാക്കിയും എന്നാല്‍ താല്പര്യപൂര്‍വവും അന്വേഷിക്കാരുണ്ടായിരുന്നു. പലപ്പോഴും ആ സംസാരങ്ങളില്‍ നിന്ന് അദ്ദേഹത്തിനതില്‍ താല്പര്യമുണ്ടായിരുന്നു എന്നാണു ഈയുള്ളവന് വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
അദ്ദേഹം ഒരു ഹൃദ്രോഗിയാണ്, ബൈപാസ് കഴിഞ്ഞതാണ് എന്നറിയാഞ്ഞല്ല, എന്നാലും ഇത്രയും പൊടുന്നനെ ഒരു വേര്‍പാട് പ്രതീക്ഷിച്ചിരുന്നില്ല. ജനാസ നമസ്കാരത്തിലും മറമാടല്‍ ചടങ്ങിലും പങ്കെടുക്കുമ്പോള്‍ വൃഥാ ആഗ്രഹിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഈ പങ്കെടുത്തു കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്‍റെ ജനാസ പരിപാലനത്തിലാകാതിരിക്കട്ടെ എന്ന്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ ഇരുന്നിട്ട് കാര്യമില്ല. ജമാല്‍ സാഹിബ് നമ്മെ വിട്ടു പിരിഞ്ഞു. ആ വിടവ് അതേ രീതിയില്‍ നികത്താന്‍ ഒരിക്കലും കഴിയുകയില്ല. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം അല്ലാഹു ഒരിക്കലും വൃധാവിലാക്കുകയില്ല.
ഇസ്ലാമിക കലാലയങ്ങളിലൂടെയും മറ്റുമായി പാണ്ടിത്യം കരസ്ഥമാക്കിയിട്ടുള്ള ഓരോ വ്യക്തികള്‍ക്കും കൃത്യമായ താക്കീത് നല്‍കിയാണ് അദ്ദേഹം പോയിട്ടുള്ളത്. ഓരോരുത്തരിലും അര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ അല്ലാഹു വെറുതെ വിടില്ല എന്ന് തന്നെയായിരുന്നു അതിന്റെ രത്നച്ചുരുക്കം.
സംതൃപ്ത മാനസരായി ജമാല്‍ സാഹിബിനോടൊപ്പം നാളെ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ നാമേവര്‍ക്കും അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ. അല്ലാഹു അദ്ദേഹത്തിനും നമുക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാരാകട്ടെ - ആമീന്‍
ഈ നഷ്ടം ആര് നികത്തും??? മുഹമ്മദ് ഇസ്മാഈല്‍ പുല്ലങ്കോട് |
ജമാല്‍ മൗലവിയുമായുള്ള എന്റെ പരിചയം 1974 മുതല്‍ തുടങ്ങുന്നു . ഓര്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സില്‍ മിന്നി മറയുന്നു. എവിടെ തുടങ്ങണമെന്നറിയില്ല... ഏറെ പഴയ കാര്യങ്ങളും അതിലേറെ പുതിയ കാര്യങ്ങളും അനുഭവ സാക്ഷ്യങ്ങളായി ആ ദു:ഖ വെള്ളിയാഴ്ച് മുതല്‍ ഈയുള്ളവനെ വല്ലാതെ മഥിച്ചു കൊണ്ടിരിക്കുന്നു.
ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജില്‍ വാര്‍ഡനും മദ്രസാ അധ്യാപകനും ഇമാമും ആക്ടിംഗ് പ്രിന്‍സിപ്പലും ഒക്കെയായി "ജമാല്‍ മൗലവി" എന്ന് ഞങ്ങള്‍ വിളിക്കാറുള്ള ജമാല്‍ മലപ്പുറം നിറഞ്ഞു നിന്ന കാലം...അന്ന് ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു എന്നാണെന്റെ ഓര്‍മ്മ. എവിടെ തിരിഞ്ഞു നോക്കിയാലും ജമാല്‍ മൗലവി. മൗലവിയുടെ ആഗമനത്തോടു കൂടി ഞങ്ങള്‍ ആസ്വദിച്ചു പോന്നിരുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും (സ്വാതന്ത്ര്യത്തിനു അന്നത്തെ ഞങ്ങളെ നിഘണ്ടുവില്‍ അങ്ങാടിയില്‍ പോവാനും, പള്ളിയില്‍ നേരം വൈകാനും, സ്റ്റഡി ടൈമില്‍ സംസാരിച്ചിരിക്കാനും ഒക്കെയുള്ള സൗകര്യം എന്നര്‍ത്ഥം) നിഷേധിക്കപ്പെട്ടു. എന്റെ സ്വന്തം കാര്യം അതിലും കഷ്ടമായിരുന്നു. ബാപ്പയും ജമാല്‍ മൗലവിയും മുന്‍പേ പരിചയക്കാരായിരുന്നു. ഈ പരിചയം മുതലെടുത്ത് ഞങ്ങളെ മൂന്നു പേരെയും (ഞാന്‍, സഹോദരന്‍ ഇസ്ഹാഖ്, സഹോദരി ഫാത്തിമ) മുഖദാവില്‍ കണ്ടു പ്രത്യേകം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലില്‍ എല്ലാം സമയബന്ധിതമാക്കപ്പെട്ടു. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ എല്ലാ കാര്യങ്ങള്‍ക്കും നിശ്ചിത സമയം. മൗലവിയെ ഭയന്ന് ദിനചര്യകളെല്ലാം സമയത്ത് ചെയ്യാന്‍ പലപ്പോഴും മല്‍സരങ്ങള്‍ തന്നെ നടക്കും. എവിടെയും മൗലവിയുടെ അലംഘനീയമായ നിയമങ്ങള്‍. മദ്രസയിലും കോളേജിലും അധ്യാപകനായിരുന്നത് കൊണ്ട് കോളേജ് കുട്ടികള്‍ക്ക് (അന്ന് ഹോസ്റ്റലില്‍ താമസിച്ചിരുന്ന കോളേജിലെയും സ്കൂളിലെയും കുട്ടികളെ 'കോളേജുട്ട്യെള്‍' എന്നായിരുന്നു നാട്ടില്‍ വിളിച്ചിരുന്നത്) മാത്രമായിരുന്നില്ല നാട്ടുകാര്‍ക്കും ജമാല്‍ മൗലവി സുപരിചിതനായിരുന്നു. അന്ന് സുബ്ഹി നമസ്കാരത്തിനു മൗലവിയെപേടിച്ചു സമയത്ത് എണീറ്റ് പള്ളിയില്‍ പോയിരുന്ന ശീലമാണ് ഇന്നും അത് മുടങ്ങാതെ നിര്‍വഹിക്കുന്ന പതിവിനു കാരണമായതെന്ന് തോന്നുന്നു.
മഗരിബ് നമസ്കാരത്തിനു ശേഷമുള്ള സ്റ്റഡി ടൈമില്‍ അദ്ദേഹം എപ്പോഴും കണ്‍വെട്ടത്തുണ്ടായിരിക്കും. സൂപ്പര്‍വിഷന്‍ മാത്രമായിരുന്നില്ല ഇടയ്ക്കു വായിക്കുന്ന പുസ്ത്കം ഏതു വിഷയമായിരുന്നാലും ചോദ്യങ്ങള്‍ ചോദിക്കുകയും സംശയങ്ങള്‍ തീര്‍ത്തു തരികയും ചെയ്യുമായിരുന്നു. ആയിടക്ക് ഒരു ദിവസം പിന്നില്‍ നിന്നും എന്റെ ചെവിക്കു ഒരു പിടുത്തം. തിരിഞ്ഞു നോക്കിയപ്പോള്‍ ജമാല്‍ മൗലവി! അറിയാതെ എഴുന്നേറ്റുപോയി... നിന്ന നില്പില്‍ തന്നെ ഒരടിയും...ഞാന്‍ കരയാന്‍ തുടങ്ങി. അതല്ലാതെ തല്‍ക്കാലം രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു. ഹാളില്‍ ആകെ നിശബ്ദത... എന്നോട് ചോദിച്ചു: "എന്തിനാടാ അടി കിട്ടിയതെന്നറിയുമോ?" ഞാന്‍ പറഞ്ഞു: "നോവല്‍ വായിച്ചതിനു". ഉടനെ വന്നു അടുത്ത അടി.."അല്ല.. നോവല്‍ വായിച്ചതിനല്ല അടി; ഇപ്പോള്‍ നിങ്ങള്‍ക്ക് സ്കൂളിലെ ഹോം വര്‍ക്ക് ചെയ്യാനും പാഠങ്ങള്‍ പഠിക്കാനുമുള്ള സമയമാണ്; മറ്റ് ഒഴിവു സമയങ്ങള്‍ മറ്റു വിഷയങ്ങള്‍ക്ക് ഉപയോഗിക്കുക. നോവലുകളും കവിതകളും എല്ലാം വായിക്കണം". ഇതായിരുന്നു ജമാല്‍ മൗലവിയുടെ ശിക്ഷണ രീതി......
അതുപോലെ വൈകുന്നേരങ്ങളില്‍ എല്ലാവരും എന്തെങ്കിലും പുറത്തു പോയി കളിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കുമായിരുന്നു. റൂമില്‍ വെറുതെ സംസാരിച്ചിരിക്കുവാനോ, ഉറങ്ങാനോ ആരെയും അനുവദിക്കാറില്ല. പല സന്ദര്‍ഭങ്ങളിലും കോളേജ് വിദ്യാര്‍ഥികളുടെ കൂടെ മൗലവി കളിക്കുന്നത് കണ്ടിട്ടുണ്ട്. കാന്റീനില്‍ ഭക്ഷണ വിതരണ സമയത്ത് വന്നു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു അദ്ദേഹം.
1992ല്‍ ആണ് ഞാന്‍ ആദ്യമായി ജിദ്ദയില്‍ വരുന്നത്. അന്ന് "ജമാല്‍ സാഹിബ് "(സൗദിയില്‍ പ്രവാസികള്‍ക്കിടയില്‍ അങ്ങിനെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്) ജിദ്ദയിലുണ്ടെന്നറിഞ്ഞു ഞാന്‍ കാണാന്‍ ചെന്നു. സ്വകാര്യങ്ങളും വീട്ടുകാര്യങ്ങളും സഹോദരന്‍ അസീസിന്റെയും (ശാന്തപുരത്ത് ജമാല്‍ സാഹിബിന്റെ ജൂനിയര്‍ ആയി പഠിച്ചിരുന്ന) ഇസ്ഹാഖിന്റെയും എല്ലാം വര്‍ത്തമാനങ്ങള്‍ തിരക്കിയ ശേഷം ചോദിച്ചു: "നീ ഇപ്പോള്‍ സിമിക്കാരനാണോ അതോ ജമാഅത്തുമായി ബന്ധമുണ്ടോ?" ഞാന്‍ പറഞ്ഞു " ഇപ്പോള്‍ ഒന്നിലും ഇല്ല". അപ്രതീക്ഷിതമായ ഈ മറുപടി അദ്ദേഹത്തിന്നു ഇഷ്ടമായില്ലെന്നു മുഖത്ത് നിന്ന് ഞാന്‍ വായിച്ചെടുത്തു. കെ.ഐ.ജി യുമായി ബന്ധപ്പെടാന്‍ ഉപദേശിച്ച ശേഷം ഇങ്ങനെ പറഞ്ഞു " നിങ്ങളൊക്കെ ഇങ്ങനെ ഒരു ഒരു ലക്ഷ്യവുമില്ലാതെ നടക്കുന്നത് വളരെ മോശമാണ്. പഠിച്ച കാര്യങ്ങള്‍ സ്വന്തത്തിന്നും ദീനിന്നും ഉപകാരപ്പെടാതെ പോവുന്നത് കഷ്ടം തന്നെ. പ്രസ്ഥാനത്തില്‍ ചേരാതിരിക്കുന്നത് കൊണ്ട് നഷ്ടം നിനക്ക് തന്നെ ആയിരിക്കും." പിന്നീട് കുറച്ചു കാലം കൂടി പ്രസ്ഥാനത്തില്‍ നിന്നും വിട്ടു നിന്ന കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ജമാല്‍ സാഹിബു പറഞ്ഞത് എത്ര മാത്രം ശരിയായിരുന്നുവെന്നു ഖേദപൂര്‍വം ഈയുള്ളവന്‍ ഓര്‍ക്കാറുണ്ട്.. പിന്നീട് പതിമൂന്നു വര്‍ഷക്കാലം റിയാദില്‍ ജോലി ചെയ്തു ഞാന്‍ ജിദ്ദയില്‍ തന്നെ തിരിച്ചെത്തിയപ്പോള്‍ ജമാല്‍ സാഹിബും അവിടെ തന്നെ ഉണ്ടായിരുന്നു. പ്രസ്ഥാന യോഗങ്ങളില്‍ കാണുമ്പോഴെല്ലാം സൗദിയില്‍ ഒരു ചേന്നമംഗലൂര്‍ ഇസ്ലാഹിയ അലുംനി രൂപീകരിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. ചേന്നമംഗലൂര്‍ ഇസ്ലാഹിയ അലുംനി രൂപീകരണ ശേഷം അതിന്റെ എല്ലാ സംരംഭങ്ങള്‍ക്കും വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടതിന്റെ രണ്ടു ദിവസം മുമ്പു പോലും അലുംനി നടത്താനിരുന്ന "വായനോല്‍സവം " മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ പുസ്തകങ്ങള്‍ തന്നെയായിരിക്കണമെന്നും ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ ദൈവം നിശ്ചയിച്ചത് മറ്റൊന്നായിരുന്നു. ഇന്നാലില്ലാഹ്... അവസാന നിമിഷം വരെയും കര്‍മ്മനിരതനായി എല്ലാവരെയും സ്നേഹിച്ചു, ബന്ധപ്പെട്ടിരുന്ന എല്ലാ മേഖലകളിലും നികത്താന്‍ ശ്രമകരമായ ശുന്യതയുണ്ടാക്കി സര്‍വ്വശക്തനായ ദൈവസന്നിധിയിലേക്ക് ജമാല്‍ സാഹിബ് യാത്രയായി. ശിഷ്യഗണത്തിന്നും പ്രവാസി സമൂഹത്തിന്നും പരേതന്‍ പകര്‍ന്നു കൊടുത്ത വിജ്ഞാനം അദ്ദേഹം അങ്ങേയറ്റം സ്നേഹിച്ച ഇസ്ലാമിക പ്രസ്ഥാനത്തിന്നും അദ്ധേഹത്തിന്റെ പാരത്രികജീവിതത്തിന്നും ഉപകാരപ്പെടുവാന്‍ നമുക്കു പ്രാര്‍ഥിക്കാം .. ആമീന്‍
ജമാല്‍ മുഹമ്മദ് കൊടിയാടന്‍ എന്ന മൈലപ്പുറത്തുകാരനായ എന്റെ സഹ പ്രവര്‍ത്തകനും ഗുരുതുല്യനും ആയ ജമാല്‍ സാഹിബിന്‍റെ വിയോഗം ഒരു ഇടിത്തീ പോലെയാണ് അനുഭവപ്പെട്ടത്... ഫജ്ര്‍ നമസ്കാരാനന്തരമുള്ള സ്ഥിരം പത്ര പാരായണത്തില്‍ മുഴുകിയിരിക്കെ പഴയ സഹപ്രവര്‍ത്തകനും ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസക്കാരനുമായ കുഞ്ഞിമുഹമ്മദ് സാഹിബ് (ബിന്‍ സാഗര്‍) വിളിച്ചു പറഞ്ഞു : "ഒരു വിവരം കിട്ടിയിട്ടുണ്ട് , സത്യാവസ്ഥ അറിയില്ല ഒന്ന് അന്വേഷിക്കണം, നമ്മുടെ ജമാല്‍ സാഹിബു മരിച്ചിരിക്കുന്നു..." ഞാന്‍ ഞെട്ടിപ്പോയി. എന്നെ സംബന്ധിച്ചെടുത്തോളം 1989-ല്‍ എന്റെ പിതാവ് മരണപ്പെട്ടതിന്നു ശേഷം ഉണ്ടായ വല്ലാത്തൊരു ഷോക്കായിരുന്നു അത്. ഇത്ര കാലത്തിനിടയ്ക്ക് മനസ്സിന്നു മുറിവേറ്റ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് എന്‍റെ അപ്പോഴത്തെ മാനസികാവസ്ഥ കണ്ട് എന്‍റെ ഭാര്യ പോലും പറഞ്ഞത്..
എന്നും പത്രത്തില്‍ ചരമപേജ് പരതി നോക്കുക എന്നത് ഒരു പതിവാണ്. പക്ഷെ പത്രത്തിലില്ലാത്തത് ചൂടോടെ കേട്ടപ്പോള്‍ മരണം അടുത്തു നില്ക്കുന്ന പ്രതീതി.
മൈലപ്പുറത്താണ് ജനനമെങ്കിലും മലപ്പുറം ജില്ലയിലെ പുത്തനത്തണിക്കടുത്ത കന്മനത്ത് സ്ഥിരതാമസമായത് കാരണം മലപ്പുറത്തെ പുതിയ തലമുറക്ക് ജമാല്‍ മലപ്പുറം എന്നത് പത്രതാളുകളിലൂടെയും പ്രബോധനത്തിലൂടെയും വായിച്ചറിവ് മാത്രമുള്ള അനുഭവം. ഈ കുറിപ്പികാരനും അതെ- ജിദ്ദയില്‍ എത്തുന്നതു വരെ.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എന്റെ നാട്ടുകാരനായ ബദീഉസ്സമാന്‍ സാഹിബിന് ജിദ്ദയില്‍ വെച്ച് നല്കിയ യാത്രയയപ്പ് യോഗത്തിലാണ് ഞാന്‍ ജമാല്‍ സാഹിബിനെ പരിചയപ്പെടുന്നത്. എന്റെ മൂത്ത ജ്യേഷ്ടന്മാരെയൊക്കെ നന്നായി അറിയാവുന്ന ജമാല്‍ സാഹിബുമായുള്ള അടുപ്പം പിന്നെ വളര്‍ന്നു. ആ അടുപ്പത്തിന്നു ഞങ്ങളുടെ രണ്ടു പേരുടെയും പിതാക്കന്മാര്‍ തമ്മിലുള്ള അടുപ്പത്തിന്റെ കൂടെ ഗന്ധമുണ്ടായിരുന്നു. കൊടിയാടന്‍ കുഞ്ഞിക്കോയ സാഹിബും മങ്കരത്തൊടി കുഞ്ഞഹമ്മദാജിയും തമ്മിലുള്ള 1950 കള്‍ മുതലുള്ള ബന്ധം.
എന്റെ മകന്‍ അദ്ദേഹത്തെ ഉപ്പപ്പ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നെ ഒരു മകനെപ്പോലെത്തന്നെയായിരുന്നു അദ്ദേഹം പരിഗണിച്ചിരുന്നതും.
ചെറുപ്പക്കാരായ പ്രവര്‍ത്തകരെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു ജമാല്‍ സാഹിബ്. അറബിയിലോ ഇംഗ്ലീഷിലോ ഇസ്ലാമുമായി ബന്ധപ്പെട്ട പുതിയ പുസ്തകങ്ങള്‍ ഇറങ്ങിയാല്‍ ഉടന്‍ അത് സ്വന്തമാക്കുകയും വിവര്‍ത്തനം ചെയ്യാന്‍ മറ്റുള്ളവരോടാവശ്യപ്പെടുകയും ചെയ്യുമായിരുന്നു.
പണ്ഡിതനായ അദ്ദേഹം മുമ്പില്‍ ഇരിക്കുമ്പോള്‍ ഒരു പരാമര്‍ശം നടത്തുന്നതുപോലും വളരെ സൂക്ഷിച്ചായിരുന്നു. കാരണം, തെറ്റുകള്‍ കണ്ടാല്‍ ഉടന്‍ അദ്ദേഹം അതു ചൂണ്ടിക്കാണിക്കുമ്പോള്‍ ഞങ്ങളിലൊക്കെ ഉണ്ടാകുന്ന മാനുഷികമായ ദൗര്‍ബല്യം തന്നെ. പലപ്പോഴും ജിദ്ദയിലെ കൂടിയാലോചനാ സമിതിയിലും സോണല്‍ സമിതികളിലും ക്ലാസെടുക്കാതെ ഒഴിഞ്ഞു മാറാനാണ് ഞാനുള്‍പ്പെടെയുള്ള പലരും ശ്രമിച്ചിരുന്നത്. താന്‍ പഠിപ്പിച്ച ആളുകള്‍ അതിനനുസരിച്ച് വളരണം എന്ന് അദ്ദേഹം ആത്മാര്ഥമായി ആഗ്രഹിച്ചിരുന്നു.
നിലപാടുകള്‍ ഏറ്റെടുക്കുമ്പോള്‍ പ്രാസ്ഥാനിക ലൈനിനോട് ഏറ്റവും അടുത്ത് നിന്ന് നിലപാട് പറയുക എന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. ഒരിക്കല്‍ ജമാഅത്ത് കേരള ഘടകം ഹജ്ജ് ഗ്രൂപ്പ് നിര്‍ത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായം പറയാന്‍ കെ.ഐ.ജി യോടവശ്യപ്പെട്ടപ്പൊള്‍ നടന്ന ചര്ച്ചയില്‍ മുന്‍കൂട്ടി ഏറ്റ പരിപാടിയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്നു പങ്കെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ഞങ്ങളുടെ ചര്ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്ത് അഭിപ്രായം ആരാഞ്ഞപ്പോള്‍ “ജമാഅത്ത് ഏതൊരു പശ്ചാതലത്തിലാണോ ഹജ്ജ് ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത് ആ സാഹ്ചര്യം നിലനില്‍ക്കുന്നു എന്നതുകൊണ്ട് നമുക്ക് നിര്‍ത്താന്‍ സമയമായിട്ടില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.
തന്‍റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചിലപ്പോഴൊക്കെ വിമര്‍ശനങ്ങള്‍ രൂക്ഷവും ആയിരുന്നു എന്നത് അദ്ദേഹത്തിന്നു കൂടുതല്‍ മിത്രങ്ങളെ നല്‍കുകയുണ്ടായില്ല.
പ്രബോധനത്തെയും ബോധനത്തെയും അതിരറ്റ് സ്നേഹിച്ചിരുന്ന ജമാല്‍ സാഹിബ്, പ്രവര്‍ത്തകരും നേതാക്കളും ഈ രണ്ടു പ്രസിദ്ധീകരണങ്ങളോടും കാണിക്കുന്ന അനാദരവിനെക്കുറിച്ച് സദാ ബോധവല്‍ക്കരിക്കുമായിരുന്നു.
വൃത്തിയുടെ കാര്യത്തില്‍ നന്നായിസൂക്ഷിച്ചിരുന്നു ജമാല്‍ സാഹിബ്. സ്ത്രീപക്ഷ പ്രഭാഷണങ്ങളായിരുന്നു പലപ്പോഴും ജമാല്‍ സാഹിബിന്റെത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പല സന്ദര്‍ഭങ്ങളിലും ഉണര്‍ത്തുമായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ അവരുടെ സ്ത്രീകളോട് മാന്യമായി വര്‍ത്തിക്കണമെന്നും പറയുമായിരുന്നു.
ജമാഅത്ത് അംഗമായി ശഹാദത്ത് പുതുക്കുന്ന അന്നേ ദിവസം തന്നെ ലിസ്റ്റില്‍ അദ്ദേഹത്തിന്‍റെ പേരുമുണ്ടായിരുന്നു എന്നത് യാദൃശ്ചികം . പ്രവാസി ആയതിനാല്‍ അദ്ദേഹത്തിന്നു അന്ന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
അദ്ദേഹം സമൂഹത്തിനും പ്രസ്ഥാനത്തിനും പകര്‍ന്നു നല്‍കിയ വെളിച്ചം നിലനിര്‍ത്താനും അതുവഴി അദ്ദേഹത്തിന്നു പരലോകജീവിതം നന്നാവാനും നമുക്ക് പ്രാര്‍ഥിക്കാം..
"مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا"
"വിശ്വാസികളായവരില്‍, അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ യാഥാര്‍ഥ്യമാക്കിക്കാണിച്ച ചിലരുണ്ട്. ചിലര്‍ അവരുടെ നേര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലര്‍ അവസരം കാത്തിരിക്കുകയാകുന്നു. സ്വന്തം നിലപാടില്‍ അവര്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല"
(സൂറ: അഹ്സാബ്)
നിലവിലെ മതവിദ്യാഭ്യാസ രംഗത്ത് മാറ്റം ആഗ്രഹിച്ചുകൊണ്ട് കെ.സി. അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച തീര്‍ത്തും നൂതനവും അതുല്യവുമായ ഒരു പരീക്ഷണമായിരുന്നു എ.ഐ.സി.(ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോഴ്സ്). ആ സാഹസത്തിന് മുന്‍കൈയെടുത്ത ക്രാന്തദര്‍ശി എന്ന നിലക്ക് കെ സി അബ്ദുല്ല മൗലവിക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുകയാണ്.
ജമാഅത്തെ ഇസലാമി കേരളത്തില്‍ ആദ്യമായി ഉദയം കൊണ്ടത് ഹാജി സാഹിബ് എന്നറിയപ്പെടുന്ന വലിയ പറമ്പില്‍ കുഞ്ഞാലന്‍ കുട്ടി ഹാജിയിലൂടെ പൂക്കാട്ടീരിയില്‍ (എടയൂര്‍) ആണെങ്കിലും ഞങ്ങളുടെ കുടുംബം (കലംബന്‍) അതിനെ ശക്തമായി എതിര്‍ക്കുകയ്ണ്ടായി. ഞങ്ങള്‍ അവര്‍ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്ന് നോക്കാതെ അതിനെ അന്ധമായി എതിര്‍ത്തു കൊണ്ടേയിരുന്നു. ജമാഅത്തെ ഇസ്ലാമി വലിയ പറമ്പത്തു കാരുടെ മാത്രം പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ പറഞ്ഞു. ജമാഅത്തിനോടുള്ള എതിര്‍പ്പ് കാരണം അവര്‍ക്കെതിരില്‍ എന്റെ വല്യുപ്പ പൂക്കാട്ടീരിയില്‍ ജുമുഅത്ത് പള്ളിക്ക് വരെ സ്ഥലം നല്‍കിയിരുന്നു. ഒരു കടുത്ത യാഥാസ്തിക കുടുംബമായിരുന്ന ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ജമാഅത്തിനെ എതിര്‍ത്തു പോന്നു.
അതിനിടെ ഞാന്‍ പത്താം തരം ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. ഏതെന്കിലും ഒരു ആര്‍ട്സ് കോളേജിലോ സയന്‍സ് കോളേജിലോ പ്രവേശനം കിട്ടാന്‍ ശ്രമിച്ചു; പക്ഷെ അക്കാലത്ത് പുറക്കാട്ടീരിയോ സമീപ സ്ഥലത്തോ അത്തരം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
അന്നത്തെ സാധാരണ കര്‍ഷക കുടുംബത്തിലെ സാമൂഹിക സ്ഥിതി മനസ്സിലാക്കിയ ഞാന്‍ ബാപ്പയോട് എനിക്ക് എതെങ്കിലും ഒരു കോളേജില്‍, അത് ഏതു പാര്‍ട്ടിക്കാര്‍ നടത്തുന്നതായാലും, പഠിച്ചാല്‍ മതി എന്ന് പറഞ്ഞു. എന്‍റെ ചില കൂട്ടുകാരെല്ലാം ജമാഅത്ത് കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവരോടു എന്‍റെ ആഗ്രഹം പറയുകയും എങ്ങനെയോ ഒക്കെ ബാപ്പയുടെ സമ്മതം നേടിയെടുക്കുകയും ചെയ്തു. പരേതനായ അബ്ദുല്‍ ഹയ്യ് സാഹിബിന്‍റെ - ഇപ്പോള്‍ ജിദ്ദയിലുള്ള സലിം എടയൂരിന്‍റെ പിതാവ് - സഹായത്തോടെ ഞാന്‍ തിരൂര്‍ക്കാട് ഇലാഹിയാ കോളേജില്‍ ചേര്‍ന്നു.(അദ്ദേഹമാണ് എന്‍റെ ജീവിതത്തിനു വഴിത്തിരിവ് ഉണ്ടാക്കിയത്).
ആ കാലഘട്ടങ്ങളില്‍ പൊതുവെ എല്ലാവര്‍ക്കും ഒരു അറബി മുന്‍ഷി ആവുക എന്നായിരുന്നു ആഗ്രഹം. എളുപ്പത്തില്‍ സര്‍ക്കാര്‍ ജോലി ലഭിക്കും എന്ന കാരണം കൊണ്ട് ആ ആഗ്രഹം എന്നെയും പിടികൂടി. അങ്ങനെ ആ ലക്‌ഷ്യം വെച്ച് ഞാന്‍ തിരൂര്‍ക്കാട് വിട്ടു; രാത്രികളില്‍ പള്ളി ദര്സില്‍ പോയി മീസാന്‍, സഞ്ജാന്‍, അജ്നാസ്, നഹ് വ് തുടങ്ങിയവ പഠിക്കാന്‍ തുടങ്ങി.
ഈ വിവരം എങ്ങനെയോ അറിഞ്ഞ അബ്ദുല്‍ അഹദ് തങ്ങള്‍ എന്നെ വിളിച്ചു ചോദിച്ചു. നിനക്ക് ചേന്ദമംഗല്ലൂര്‍ പഠിക്കണോ? എവിടെയെങ്കിലും ഒരു നല്ല കോളേജില്‍ പഠിക്കണമെന്ന എന്‍റെ പഴയ ആഗ്രഹം കാരണം ഞാന്‍ അതെ എന്ന് മറുപടി നല്‍കി. അങ്ങനെ എന്നെയും കൂട്ടി തങ്ങള്‍ ചേന്ദമംഗല്ലൂരിലെത്തി. എന്‍റെ ഹൈസ്കൂള്‍ വിജയവും തിരൂര്‍ക്കാട്ടെ പഠനവും പള്ളി ദര്സും ഒക്കെ കാരണമായി ഇന്റര്‍വ്യൂവില്‍ ഞാന്‍ ഒന്നാമതായി.
എ.ഐ.സി ഒന്നാം വര്ഷം കഴിഞ്ഞു. രണ്ടാം വര്‍ഷം വെറും അഞ്ചു കുട്ടികള്‍... എന്താണ് കോഴ്സ് എന്നും ഇത് പഠിച്ചാല്‍ എന്താകുമെന്നോ ഞങ്ങള്‍ക്കറിയില്ലായിരുന്നു. എല്ലാ മാസവും ആര്‍ട്സ് വിഷയങ്ങള്‍ക്ക് പുതിയ അധ്യാപകര്‍ വരികയും പോവുകയും ചെയ്യുന്നത് കൊണ്ട് ആരാണ് അധ്യാപകര്‍ എന്നൊന്നും ഞങ്ങള്‍ക്ക് ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ആ സമയത്ത് വെറും രണ്ടു പേര്‍ മാത്രമേ ആര്‍ട്സ് വിഷയങ്ങള്‍ക്ക് സ്ഥിരം അധ്യാപകരായി അവിടെ ഉണ്ടായിരുന്നുള്ളൂ; പി.കോയ സാഹിബും കെ.പി.കമാലുദ്ധീന്‍ സാഹിബും. മൂന്നാം കൊല്ലം മലപ്പുറത്ത് നിന്നും ഒരു മൗലവി വന്നു; തടിച്ചു വെളുത്ത് കിളിരം കുറഞ്ഞ ഒരാള്‍... ജമാല്‍ മലപ്പുറം... കെ.സി. പുതിയ മൗലവിയുടെകൂടെ വന്നു അദ്ദേഹത്തെ ഞങ്ങള്ക്ക് പരിചയപ്പെടുത്തി. അപ്പോഴും ഞങ്ങള്‍ കരുതിയത് ഈ മൗലവിയും മറ്റുള്ളവരെപ്പോലെ രണ്ടോ മൂന്നോ മാസമേ ഉണ്ടാവൂ എന്നായിരുന്നു.
നാട്ടുകാര്‍ മഴ പെയ്താല്‍ അന്ന് ക്ലാസ്സ് നടന്നിരുന്ന റോഡിന്‍റെ വശത്തുള്ള ആ പഴയ കെട്ടിടത്തിന്‍റെ വരാന്തയിലൂടെ ആയിരുന്നു നടന്നിരുന്നത്. അതാകട്ടെ സത്യത്തില്‍ ക്ലാസ്സിന്നൊരു ശല്യമായിരുന്നു. ജമാല്‍ മൗലവി അവിടെ വന്ന് ആദ്യം തന്നെ ആ വരാന്തക്ക് ഒരു മതില്‍ കെട്ടി ആളുകളുടെ നടത്തം ഒഴിവാക്കി. തുടക്കത്തില്‍ ഇത് ആളുകള്‍ക്കിടയില്‍ ചെറിയതോതില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന് കിലും പിന്നീട് ആളുകള്‍ അതംഗീകരിക്കുകയുണ്ടായി.
അദേഹത്തിന്റെ അറബി, ഇംഗ്ലീഷ് ഭാഷകളിലെ കഴിവും എന്‍റെ ഇലാഹിയായിലെയും പള്ളി ദര്സിലെയും മുന്‍ പരിചയവും അറബിയില്‍ നല്ല പുരോഗതി നേടുന്നതിനു എന്നെ സഹായിച്ചു.അത് തന്നെയായിരുന്നു ഫാറൂഖ് കോളേജില്‍ എം.എ ഇന്റര്‍വ്യൂവിനു ഒന്നാം സ്ഥാനം കിട്ടാന്‍ കാരണവും.
ഇസ്ലാഹിയ്യയിലെ അന്നത്തെ എല്ലാ വിദ്യാര്‍ഥികളും അറബി ഭാഷാപഠനത്തില്‍ കൈവരിച്ച നേട്ടത്തിന് ജമാല്‍ സാഹിബിന്റെ ആത്മാര്‍ഥമായ സ്നേഹോപദേശങ്ങള്‍ക്കും ഹൃദ്യമായ അധ്യാപനശൈലിക്കും അദ്ദേഹത്തിനോ ട് കടപ്പെട്ടിരിക്കുന്നു. എ.ഐ.സി ആദ്യ ബാച്ചില്‍ പെട്ട അവരില്‍ പലരും ഇന്ന് സ്വദേശത്തും വിദേശത്തുമായി ഉന്നത തസ്തികകളില്‍ ജോലി ചെയ്യുകയാണ്.
ഇസ്ലാഹിയ കോളേജില്‍ നിന്ന് വിട്ട ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടു മുട്ടുന്നത് 1982ല് ദാമ്മാമില്‍ വെച്ചാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് തന്‍റെ കഴിവിന് ഒത്ത ഒരു ജോലിയല്ല ലഭിച്ചതെന്നായിരുന്നു. ഈ സമയത്ത് ഏകദേശം രണ്ടു വര്‍ഷത്തോളം “കുടുംബ ജീവിതം ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍” എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ ക്ലാസുകള്‍ പ്രസിദ്ധമാണ്.
അദ്ദേഹം എന്‍റെ അദ്ധ്യാപകന്‍ ആയിരുന്നെങ്കിലും പലപ്പോഴും ഞങ്ങള്‍ ജിഹാദ്, സിമി-ജമാഅത്ത് തുടങ്ങിയ വിഷയങ്ങളില്‍ പരസ്പരം വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. അന്ന് കേരളത്തില്‍ സിമിയുടെ അറിയപ്പെടുന്ന നാലു നേതാക്കള്‍ ജമാല്‍ മലപ്പുറം, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ചേളന്നൂര്‍ അബ്ദുല്ല, പി കോയ എന്നിവരായിരുന്നു. പിന്നീട് അവരില്‍ ജമാല്‍ സാഹിബുള്‍പ്പെടെ ആദ്യ മൂന്നുപേരും വര്‍ഷങ്ങള്‍ക്കു മുമ്പേ ജമാഅത്തിലേക്ക് മാറിയിരുന്നു.
![]() |
ജമാല്‍ സാഹിബ് , ചേന്നമംഗലൂര്‍ ഇസ്ലാഹിയയില്‍ ഒരു പ്രോഗ്രാമില്‍ (ഒരു പഴയ കാല ഫോട്ടോ) |
1995ല് ദാമ്മമില്‍ നിന്ന് ഞാന്‍ വീണ്ടും ജിദ്ദയിലേക്ക് വന്നപ്പോള്‍ എന്‍റെ അറബി ഭാഷയിലെ കഴിവ് ഉപയോഗപ്പെടുത്താത്തതിനു കുറെ ശകാരിക്കുകയം മടി ഒഴിവാക്കി അതുപയോഗപ്പെടുത്താന്‍ ഉപദേശിക്കുകയും ചെയ്തു. അവസാനമായി ഞങ്ങള്‍ തമ്മില്‍ അദ്ദേഹത്തിന്‍റെ മരണത്തിനു മൂന്നു ദിവസം മുമ്പ് കണ്ടപ്പോള്‍ കുടുംബകാര്യങ്ങള്‍ സംസാരിക്കുകയും ഫെബ്രുവരിയില്‍ എന്‍റെ മകളുടെ കല്യാണമുണ്ടെന്നു അറിയിക്കുകയും അതില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിനു അല്ലാഹു പരലോകമോക്ഷം നല്‍കുകയും അദ്ദേഹത്തിന്‍റെ കുടുംബത്തിന് അല്ലാഹു സമാധാനം നല്‍കി അനുഗ്രഹിക്കക്കുകയും ചെയ്യട്ടെ... ആമീന്‍.
ജമാല്‍ മൗലവി ചേന്നമംഗലൂര്‍ ഇസ്ലാഹിയയിലെ ഹോസ്റ്റല്‍ കുട്ടികള്‍ക്കും നാട്ടുകാരായ കുട്ടികള്‍ക്കും ഒരു പോലെ പേടിസ്വപ്നമായിരുന്നു. നമസ്കാരത്തിന് വരിയില്‍ നില്ക്കുമ്പോള്‍ ഓര്‍ക്കാപുറത്തു പിരടിയില്‍ അടി വീഴും; തലയില്‍ ടവ്വല്‍ ഇല്ലെങ്കില്‍!!.
നാട്ടുകാരായ കുട്ടികള്‍ നേരം ഇരുട്ടിയാല്‍ വീട്ടില്‍ പോയകൊള്ളണമായിരുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ പാടവരമ്പത്ത് കൂടെ ജമാല്‍ മൌലവിയുടെ സ്ഥിരമായ ഉലാത്തല്‍ ഉണ്ടാവും; അസമയത്ത് ആരൊക്കെ കറങ്ങി നടക്കുന്നു എന്നറിയാന്‍ വേണ്ടിയായിരുന്നു അത് .
ഖത്തറിലെ റിലീജ്യസ് ഇന്സ്ടിട്യുടിന്റെ സിലബസ് ആയിരുന്നു മത-ഭാതിക സമന്വയ പരീക്ഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ക്ക് പഠിക്കന്‍ ഉണ്ടായിരുന്നത് . അതില്‍ അറബി ഭാഷാധ്യപകനായി വന്നത് ജമാല്‍ മൗലവി ആയിരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. അറബി പദങ്ങളുടെ അര്‍ഥം ഇന്ഗ്ലീഷിലും വ്യക്തമാകിത്തരാന്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാണിച്ചത് പിന്നീട് ഞങ്ങളില്‍ പലര്‍ക്കും തര്‍ജമ ജോലികള്‍ അനായാസേന നിര്‍വഹിക്കാന്‍ സഹായകമായിട്ടുണ്ട്. അറബി ഭാഷയോട് പ്രത്യേകം താല്പര്യം ഉണ്ടാവാന്‍ കാരണക്കാരായ മര്‍ഹൂം അബുല്‍ സലാഹ് മൌലവിയും അല്‍ അസ്ഹര്‍ യുണിവേഴ്സിറ്റിയില്‍ നിന്നും വന്ന ആശ്മാവിയും ഇത്തരുണത്തില്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടവരാണ്.
ജമാല്‍ മൌലവിയെപ്പോലുള്ള നിപുണരായ പണ്ഡിതരുടെ സാന്നിധ്യമായിരുന്നു അന്നുണ്ടായിരുന്ന ഓരോ ക്ലാസ്സുകളില്‍ നിന്നും താരതമ്യേന കൂടുതല്‍ പ്രതിഭകള്‍ ഉയര്‍ന് വരാന്‍ കാരണം. എന്റെ സീനിയര്‍ ക്ലാസില്‍ ഉണ്ടായിരുന്ന പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നു. എന്റെ സതീര്‍ത്യരായിരുന്ന ശരീഫ് കാരന്തൂരും ടി.കെ ഇഖ്‌ബാലുമൊക്കെ മാധ്യമ ലോകത്ത് അവരുടെതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
വര്‍ഷങ്ങളായി നമ്മളൊക്കെ പ്രാമാണികമായി ഉദ്ദരിച്ച് കൊണ്ടിരിക്കുന്ന 'ചെറിയ ജിഹാദിനെക്കുറിച്ചും വലിയ ജിഹാദിനെക്കുറിച്ചും' ഉള്ള ഹദീഥ് ദുര്‍ബലമായതാണെന്നു പ്രബോധനം ആഴ്ച്ചപതിപ്പിലൂടെ തെളിവ് സഹിതം നമ്മെ ബോധ്യപ്പെടുത്താന്‍ ഒരു ജമാല്‍ മൌലവിയെ ഉണ്ടായുള്ളൂ. അങ്ങനെ എത്രയെത്ര പുതിയ കണ്ടെത്തലുകള്‍ അദ്ദേഹം നടത്തി.
ഇസ്ലാഹിയയിലെ പഠനം കഴിഞ്ഞു ഖത്തറില്‍ പ്രവാസ ജീവിതം തുടങ്ങിയപ്പോള്‍ ജമാല്‍ മൌലവി സുഊദി അറേബ്യയില്‍ എത്തി യിരുന്നു. അദ്ധേഹത്തിന്റെ സഹോദരന്‍ ബഷീറലി ഖത്തറിലെ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു.അവര്‍ തമ്മില്‍ നിരന്തരമായി കത്തിടപാടുകള്‍ നടത്തുന്നതും കാലകമായ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടു അഭിപ്രായങ്ങള്‍ എഴുതുന്നതും വായിക്കാന്‍ എനിക്കും അവസരമുണ്ടായിരുന്നു. കോയ സാഹിബ്, എ.ഐ റഹ് മത്തുള്ള സാഹിബ്, വി. എ കബീര്‍ സാഹിബ് തുടങ്ങിയവരും അക്കാലത്ത് കൂടെയുണ്ടായിരുന്നു.
അല്ലാഹു ബഹുമാന്യനായ ആ ഗുരുവിന്റെ എല്ലാ തെറ്റുകളും പൊറുത്ത് കൊടുക്കുകയും അദ്ദേഹം ഈ സമുദായത്തിന് ചെയ്ത നന്മകളുടെ പേരില്‍ അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.. ആമീന്‍
____________________________________________________________
____________________________________________________________
".... തിരിഞ്ഞു നോക്കിയപ്പോള്‍ ജമാല്‍ മൗലവി! അറിയാതെ എഴുന്നേറ്റുപോയി... നിന്ന നില്പില്‍ തന്നെ ഒരടിയും...ഞാന്‍ കരയാന്‍ തുടങ്ങി. അതല്ലാതെ തല്‍ക്കാലം രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു. ഹാളില്‍ ആകെ നിശബ്ദത... എന്നോട് ചോദിച്ചു: "എന്തിനാടാ അടി കിട്ടിയതെന്നറിയുമോ?" ഞാന്‍ പറഞ്ഞു: "നോവല്‍ വായിച്ചതിനു". ഉടനെ വന്നു അടുത്ത അടി.."അല്ല.. നോവല്‍ വായിച്ചതിനല്ല അടി; ഇപ്പോള്‍ നിങ്ങള്‍ക്ക് സ്കൂളിലെ ഹോം വര്‍ക്ക് ചെയ്യാനും പാഠങ്ങള്‍ പഠിക്കാനുമുള്ള സമയമാണ്; മറ്റ് ഒഴിവു സമയങ്ങള്‍ മറ്റു വിഷയങ്ങള്‍ക്ക് ഉപയോഗിക്കുക. നോവലുകളും കവിതകളും എല്ലാം വായിക്കണം". ഇതായിരുന്നു ജമാല്‍ മൗലവിയുടെ ശിക്ഷണ രീതി....
ReplyDeleteJamal sahibinte adhyaapaka mukham hrudyamaaya reethiyil varachu kaanicha Ismayilinu nandi... kode islahiya bloginte aalukalkkum
Click to read
ReplyDeleteഒരു പ്രത്യേക മൗലവി
ജമാല്‍ മലപ്പുറത്തിന്റെ ചേന്ദമംഗല്ലൂര്‍ ജീവിതം: കുഞ്ഞാലിമാഷ് എഴുതുന്നു