..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Cehnnamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا

Wednesday, November 20, 2013

അഹമ്മദ് ഉസ്താദ് എന്ന ഉസ്താദ് അഹമ്മദ്

അഹമ്മദ് ഉസ്താദ് എന്ന ഉസ്താദ് അഹമ്മദ്

പി.ടി കുഞ്ഞാലി
ahmed mastr
കുഞ്ഞുനാളിലെ മദ്രസാ പഠനകാലത്താകാം ഇങ്ങനെയൊരാളെ ആദ്യമായി  കാണുന്നത്. ഇട്ടുടുക്കാന്‍ ഒറ്റമുണ്ടും ചുളിവുകള്‍ കീഴടക്കിയ മുറിക്കൈ കുപ്പായവും. നെറ്റിത്തടത്തിലേക്ക് പടര്‍ന്നിറങ്ങിയ കോലന്‍മുടി ഒട്ടും അനുസരണം കാട്ടുന്നില്ല. ചുമലില്‍ ഞാത്തിയിട്ട നിവീതത്തുമ്പ് ചുണ്ടില്‍ കടിച്ചുപിടിച്ചു പതിഞ്ഞ സ്വരത്തില്‍ വിശുദ്ധ ഖുര്‍ആനും ഓതിഓതി ദൃതിയില്‍ നടന്നുനീങ്ങുന്ന ഒരു കൃശഗാത്രന്‍. ആരോടും ചിരിച്ചും സലാംചെയ്തും പോകുന്ന വിനയത്തിന്റെ ഒരു നെയ്യുടല്‍. ആരുടെ ശ്രദ്ധയിലും പെടാതിരിക്കാനാവും ഇയാള്‍ ശിരസുകൂനി അരുകുപറ്റി വെളുമ്പിലൂടെ നടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അയാളെ ആരും ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ബാഹ്യാര്‍ത്ഥത്തില്‍ ഒരു ചേലും കാട്ടാത്ത രൂപം. കുട്ടികളാരൊക്കെയോ ഇയാളുടെ പേരു നേരത്തെ പറഞ്ഞുതന്നിട്ടുണ്ട്. അഹമ്മദ് ഉസ്താദ്. മദ്രസാ ക്ലാസുകളില്‍ ഇദ്ദേഹം ഞങ്ങള്‍ക്ക് മനോഹരമായി പാഠംചൊല്ലി. ഖുര്‍ആനും പ്രവാചകകഥകളും മീസാനും അജുനാസും. അന്ന് ചേന്ദമംഗല്ലൂരില്‍ ഒട്ടേറെ ഉസ്താദുമാര്‍ മേയും കാലം. അവരില്‍ കൗമാരങ്ങളുടെ കുസൃതികളോടു ഇമ്പംകൂടാന്‍ വിനയവും വിവേകവും പ്രാപ്തമാക്കിയതു ഈ ഉസ്താദുമാത്രം. 

 അന്നു ചേന്ദമംഗല്ലൂരില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വരവായ കാലം. കെ.സി.അബ്ദുല്ല മൗലവിയും സഗീര്‍ മൗലവിയും ചേര്‍ന്നൊരുക്കിയ മണ്ണില്‍ പ്രസ്ഥാനം ശീഘ്രത്തില്‍ വേരുകള്‍ നട്ടു. കെ.സി ഒരുക്കിയ മുഴുസമയ മദ്രസയില്‍ അഹമ്മദ് പഠിതാവായെത്തി. സറഫും നഹുവും അഹമ്മദിന് എളുപ്പം വഴങ്ങി. കാലംകൊണ്ട് അഹമ്മദില്‍ ഇസ്ലാമിന്റെ ജ്ഞാനമണ്ഡലം ദീപ്തമായി. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപനത്തില്‍ ആന്നു കടുത്ത ദാരിദ്ര്യം. റേഷനരിച്ചോറും കൂശമാണ്ഡക്കറിയുമായി നാള്‍വരികള്‍ തീര്‍ത്തകാലം. പക്ഷേ ജ്ഞാന സമാഹരണത്തിനു സുഭിക്ഷകാലം. പഠനോല്‍സവ കാലത്തു തന്നെ അഹമ്മദ് ചേന്ദമംഗല്ലൂര്‍ മദ്രസയില്‍ മുദരിസായി. താന്‍ ജീവിതത്തില്‍ ഏറ്റെടുത്ത മഹത്തായൊരു നിയോഗമായി പിന്നീടു ദീര്‍ഘിച്ച അമ്പത്തഞ്ചാണ്ടു കാലം. ഒരേ ജോലി, ഒരേ തസ്തിക. ഇതിനിടയില്‍ എത്രയെത്ര ഋതുപകര്‍ച്ചകള്‍. 

 സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ മുസ്ലിം സമുദായത്തെ തകര്‍ത്തകാലം. അതില്‍നിന്നാണ് അക്ഷരബോധത്തിന്റെ വെള്ളിവെളിച്ചത്തിലേക്കവര്‍ പതിയേ മിഴി തുറന്നത്. സമുദായം പിന്നീട് ശീഘ്രം മാറുകയായിരുന്നു. അതിനനുസരിച്ച് ചേന്ദമംഗല്ലൂരിലെ ഇസ്ലാഹിയാ സ്ഥാപനങ്ങളും മാറ്റം കൊണ്ടുവന്നു. ഇസ്ലാഹിയയില്‍ നിരവധി സ്ഥാപനങ്ങള്‍ വികസിതമായി. കൊടിയത്തൂരിലെ വി.കെ.ആലിക്കുട്ടിയുടെയും പാത്തുമ്മയുടെയും മകന്‍ അഹമ്മദ് എപ്പോഴാണ് ഈ സ്ഥാപനത്തില്‍ വന്നുപെട്ടത്. മകനെ സ്‌കൂളിലേക്കും ഓത്തിനും അയക്കുന്ന പ്രായമെത്തിയപ്പോഴേക്കും പിതാവ് ആലിക്കുട്ടി ഭൗതികലോകം കടന്നുപോയിരുന്നു. അനാഥത്വവും അതിലേറെ വിഹ്വലതയും അഹമ്മദിനേയും ഉമ്മയേയും വേട്ടയാടി. ഈ പ്രതിസന്ധി തീര്‍ന്നത് അമ്മാവന്‍മാര്‍. അവര്‍ അഹമ്മദിനെയും കുടംബത്തേയും ഏറ്റെടുത്തു. കൊടിയത്തൂരിലും ചേന്ദമംഗല്ലൂരിലുമായി മരവ്യാപാരങ്ങളില്‍ ഇടപെട്ടിരുന്ന അവര്‍ തങ്ങളുടെ പ്രാരാബ്ധങ്ങളിലേക്ക് ഇവരേക്കൂടി പങ്കുചേര്‍ത്തു. അതോടെ ബാലനായ അഹമ്മദിനു പള്ളിക്കൂടം കാണാന്‍കഴിഞ്ഞു. ഒറ്റമുണ്ടും ഒരു കുഞ്ഞു സ്ലേറ്റുമായി അഹമ്മദ് കൊടിയത്തൂരില്‍ ഒന്നാം തരത്തില്‍ പഠിപ്പിനെത്തി. അഞ്ചാം തരം കഴിഞ്ഞപ്പോള്‍ അഹമ്മദിനെ അമ്മാവന്‍മാര്‍ ചേന്ദമംഗല്ലൂരിലെ കെസിയുടെ മുഴുസമയ മദ്രസയില്‍ പഠിപ്പിനിരുത്തി. കെസിയുടെ കാര്‍മ്മികത്വം ചേന്ദമംഗല്ലൂരില്‍ വികാസംകൊണ്ടു സമ്പൂര്‍ണ്ണ മദ്രസാ സംവിദാനത്തില്‍ അന്നു നാട്ടിലെ നിരവധി ബാല്യങ്ങള്‍ പഠിപ്പിനെത്തിയിരുന്നു. നീണ്ട ആറു വര്‍ഷം. അഹമ്മദ് അവിടെവെച്ചു അറബിയും ഉര്‍ദുവും സാമാന്യ ഇംഗ്ലീഷും പഠിച്ചെടുത്തു. ഖൂര്‍ആനിലും ഹദീസിലും അയാള്‍ അവഗാഹം നേടി. മതപ്രഭാഷണവും അയാള്‍ക്ക് എളുപ്പം വഴങ്ങി. തന്റെ പതിനാലാം പ്രായത്തില്‍ സാധിതമായ അധ്യാപകസാധകം അഹമ്മദില്‍ ഒരു സമ്പൂര്‍ണ്ണ മദ്രസാ ഉസ്താദിനെ പണിതുതന്നു. അതോടെ അഹമ്മദ് ഒരു നാടിന്റെ ഉസ്താദായി.

 അന്ന് അറബി അധ്യാപകജോലി ആകര്‍ഷകമായ തൊഴില്‍മണ്ഡലമായി ഉദിച്ചകാലം. മുതഫരിദു ഓതുന്ന മുസ്ലിയാരുട്ടികള്‍ പോലും പരീക്ഷയെഴുതി മാഷുമാരായി. അഹമ്മദ് ഉസ്താദിന്റെ കൂടെ പഠിച്ചവരും കൂടെ ജോലിചെയ്യുന്നവരില്‍ തന്നെ പലരും സൂത്രത്തില്‍ ഹയറും ലോവറും എഴുതി സര്‍ക്കാര്‍ ശമ്പളത്തിന്റെ സുരക്ഷിതത്വം തേടി. അഹമ്മദ് ഉസ്താദ് കണ്ണുംപൂട്ടി പരീക്ഷയെഴുതിയാല്‍ മതിയായിരുന്നു. അയാള്‍ ഒന്നാമനായി ജയിച്ചുവരും. അയാള്‍ക്ക് ആ ഭാഷയില്‍ അത്രക്ക് അഗാധതയുണ്ട്. അദ്ദേഹം അനങ്ങിയതേയില്ല. ബന്ധുക്കളും സുഹൃത്തുകളും നിര്‍ബന്ധിച്ചു. അപ്പോഴൊക്കെ ഉസ്താദ് ചിരിച്ചു. മറുപടിയേതും പറയാതെ പതിയേ വിശുദ്ധസൂക്തങ്ങളും ഓതിപ്പോയി. അടുത്ത ഊഴം ഉര്‍ദുവിന്റേതായി. കേരളത്തില്‍ അങ്ങോളം ഒരുഉര്‍ദു അധ്യാപകപ്രളയം. അസാധാരണ ഒഴുക്കോടെ ഉര്‍ദു എഴുതാനും പറയാനും കഴിയുന്ന ഉസ്താദ് അപ്പോഴും അതിനോട് കടുത്ത നിസ്സംഗത കാട്ടി. സുരക്ഷിതമായ തൊഴില്‍ലാവണം തേടിപ്പോയ ആത്മസൗഹൃദങ്ങള്‍ ഇരട്ടമുണ്ടും പോപ്ലിന്‍കുപ്പായവുമായി തിരിച്ചുവന്നപ്പോഴും ഉസ്താദ് അതിനുനേരെ നിര്‍മമനായി നോക്കിനിന്നു. തന്നെനോക്കി സുഹൃത്തുക്കള്‍ മണ്ടനെന്നു വിളിച്ചു. അപ്പോഴും അദ്ദേഹം ചിരിച്ചൊഴിഞ്ഞു. എന്നിട്ട് ഇസ്ലാഹിയാ മദ്രസകളിലും ഹോസ്റ്റലിലും ചെറിയ ചെറിയ തസ്തികകളില്‍ നാമമാത്ര ശമ്പളത്തില്‍ ജോലി ചെയ്തു. ഒറ്റമുണ്ടും മുറിക്കൈ കുപ്പായവും തേഞ്ഞൊട്ടിയ ഒരു റബര്‍ ചെരിപ്പും. നിറഞ്ഞ സംതൃപ്തിയൊടെ. 

 എഴുപതുകളുടെ തുടക്കത്തില്‍ പ്രവാസം കേരളത്തെ പുതച്ചപ്പോള്‍ ചേന്ദമംഗല്ലൂരില്‍ നിന്ന് അറേബ്യയിലേക്ക് വന്‍പ്രവാഹം തന്നെയായി. സുഹൃത്തുക്കള്‍ മാത്രമല്ല ബന്ധുക്കളും ശിഷ്യഗണങ്ങളും ക്ഷിപ്രം കൊണ്ടുതന്നെ ഗള്‍ഫിലെത്തി. പെട്രോഡോളര്‍ മോന്തിവീര്‍ത്ത പെട്ടികളുമായി അവര്‍ സ്വന്തം നാട്ടിലേക്ക് വിരുന്നെത്തിത്തുടങ്ങി. കൊഴുത്ത ശരീരവും തടിച്ച കീശയും പൊങ്ങച്ചത്തിന്റെ ഇത്തിരിമേമ്പൊടിയുമായി ഇവര്‍ നാടിന്റെയും സ്ഥാപനസര്‍വസ്വങ്ങളുടെയും അധികാരസോപാനത്തിലേക്ക് കയറിപ്പറ്റി. അവരില്‍ ചിലര്‍ ഉസ്താദിനെ നോക്കി അയാളുടെ കഴിവില്‍ അപൂര്‍ണ്ണതകള്‍ ചികഞ്ഞു. തന്റെ ഭാഷാ സിദ്ധികൊണ്ട് അന്നു ഉന്നതമായ പ്രവാസജീവിതം സാധ്യമാകുമായിരുന്ന ഉസ്താദ് പക്ഷേ ഒരിക്കലും ഗള്‍ഫിന്റെ കാമനകളില്‍ വീണതേയില്ല. അന്നും തന്നെ താനാക്കിയ സ്ഥാപനം നല്‍കുന്ന തുഛവേതനം കൊണ്ടു ജീവിതം പഞ്ചാമൃതം പോലെ ആസ്വദിച്ചു. ഭൗതികസമൃദ്ധിയുടെ സാധ്യതാകവാടങ്ങള്‍ ഒന്നൊന്നായി താന്‍തന്നെ തനിക്ക് വേണ്ടി കൊട്ടിയടച്ചതാണ്. അതുവെച്ചു തന്നെ പഴിച്ചപ്പോള്‍ ചിലപ്പോഴെങ്കിലും അയാള്‍ വേദനിച്ചു. അപ്പോഴും നിസ്വാര്‍ത്ഥനായും നിസ്സംഗനായും തന്റെ നിയോഗകര്‍മ്മത്തില്‍ ആമഗ്നനായി. രോഗാതുരകള്‍ തന്റെ സ്പടികഗാത്രത്തെ ഉടക്കുന്നതുവരേ. ഉദാത്തമായിരുന്നു ആ ജീവിതം. ആരോടും പരാതി പറയാതെ. ആരേയും വേദനിപ്പിക്കാതെ. ആരോടും പരിഭവമില്ലാതെ. 

 സാമ്പത്തികമായി എന്നും അയാള്‍ ക്ലേശപ്പെട്ടു. അപ്പോഴും അഭിജാതമായി ജീവിച്ചു. സ്‌നേഹം കൊണ്ടും ലാളിത്യം കൊണ്ടും ഞങ്ങളുടെ ബാല്യത്തെ  ഉസ്താദു നേരത്തെ തോല്‍പ്പിച്ചതാണ്. എന്താണ് അഹമ്മദ് ഉസ്താദ് ഇന്ന് ബാക്കിവെച്ചത്. അതു ജ്വലിക്കുന്ന സ്‌നേഹമാണ്. തിളക്കുന്ന സമര്‍പ്പണമാണ്. ദര്‍വീശിന്റെ പരിത്യാഗമാണ്. വാടാത്ത നറും പുഞ്ചിരിയാണ്. ഒരിളം കാറ്റുപോലെ പൂനിലാവുപോലെ തഥാഗതനെപ്പോലെ ഒരാള്‍. ഇങ്ങനെ ഒരാള്‍ ഇനി ജനിച്ചിട്ട് വേണം. ഇയാള്‍ അഹമ്മദ് ഉസ്തദാല്ല മറിച്ച് ഉസ്താദ് അഹമ്മദാണ്. ഷാജഹാനുവേണ്ടി താജ്മഹല്‍ എന്ന സ്വപ്നസൗധം പണിതതു ശില്‍പ്പിയായ ഉസ്താദ് അഹമ്മദാണ്. അയാള്‍ പണിതതു സ്‌നേഹത്തിന്റെ ശില്‍പ്പമാണ്. സൗന്ദര്യത്തിന്റെ ശില്‍പമാണ്. വിശുദ്ധിയുടെ ശില്‍പമാണ്. ഇതു തന്നെയാണ് അഹമ്മദ് ഉസ്താദ് നിര്‍മ്മിച്ചതും. സ്‌നേഹത്തിന്റെ താജ്മഹല്‍, വിശുദ്ധിയുടെ താജ്മഹല്‍, പരിത്യാഗത്തിന്റെ താജ്മഹല്‍. ഇന്ന് ഇദ്ദേഹം സ്വര്‍ഗ്ഗത്തില്‍ ഒരു താജ്മഹലില്‍ ആയിരിക്കും. കര്‍മ്മജീവിത ഫലത്തിന്റെ താജ്മഹലില്‍.