..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Cehnnamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا

Wednesday, November 20, 2013

അഹമ്മദ് ഉസ്താദ് എന്ന ഉസ്താദ് അഹമ്മദ്

അഹമ്മദ് ഉസ്താദ് എന്ന ഉസ്താദ് അഹമ്മദ്

പി.ടി കുഞ്ഞാലി
ahmed mastr
കുഞ്ഞുനാളിലെ മദ്രസാ പഠനകാലത്താകാം ഇങ്ങനെയൊരാളെ ആദ്യമായി  കാണുന്നത്. ഇട്ടുടുക്കാന്‍ ഒറ്റമുണ്ടും ചുളിവുകള്‍ കീഴടക്കിയ മുറിക്കൈ കുപ്പായവും. നെറ്റിത്തടത്തിലേക്ക് പടര്‍ന്നിറങ്ങിയ കോലന്‍മുടി ഒട്ടും അനുസരണം കാട്ടുന്നില്ല. ചുമലില്‍ ഞാത്തിയിട്ട നിവീതത്തുമ്പ് ചുണ്ടില്‍ കടിച്ചുപിടിച്ചു പതിഞ്ഞ സ്വരത്തില്‍ വിശുദ്ധ ഖുര്‍ആനും ഓതിഓതി ദൃതിയില്‍ നടന്നുനീങ്ങുന്ന ഒരു കൃശഗാത്രന്‍. ആരോടും ചിരിച്ചും സലാംചെയ്തും പോകുന്ന വിനയത്തിന്റെ ഒരു നെയ്യുടല്‍. ആരുടെ ശ്രദ്ധയിലും പെടാതിരിക്കാനാവും ഇയാള്‍ ശിരസുകൂനി അരുകുപറ്റി വെളുമ്പിലൂടെ നടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അയാളെ ആരും ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ബാഹ്യാര്‍ത്ഥത്തില്‍ ഒരു ചേലും കാട്ടാത്ത രൂപം. കുട്ടികളാരൊക്കെയോ ഇയാളുടെ പേരു നേരത്തെ പറഞ്ഞുതന്നിട്ടുണ്ട്. അഹമ്മദ് ഉസ്താദ്. മദ്രസാ ക്ലാസുകളില്‍ ഇദ്ദേഹം ഞങ്ങള്‍ക്ക് മനോഹരമായി പാഠംചൊല്ലി. ഖുര്‍ആനും പ്രവാചകകഥകളും മീസാനും അജുനാസും. അന്ന് ചേന്ദമംഗല്ലൂരില്‍ ഒട്ടേറെ ഉസ്താദുമാര്‍ മേയും കാലം. അവരില്‍ കൗമാരങ്ങളുടെ കുസൃതികളോടു ഇമ്പംകൂടാന്‍ വിനയവും വിവേകവും പ്രാപ്തമാക്കിയതു ഈ ഉസ്താദുമാത്രം. 

 അന്നു ചേന്ദമംഗല്ലൂരില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വരവായ കാലം. കെ.സി.അബ്ദുല്ല മൗലവിയും സഗീര്‍ മൗലവിയും ചേര്‍ന്നൊരുക്കിയ മണ്ണില്‍ പ്രസ്ഥാനം ശീഘ്രത്തില്‍ വേരുകള്‍ നട്ടു. കെ.സി ഒരുക്കിയ മുഴുസമയ മദ്രസയില്‍ അഹമ്മദ് പഠിതാവായെത്തി. സറഫും നഹുവും അഹമ്മദിന് എളുപ്പം വഴങ്ങി. കാലംകൊണ്ട് അഹമ്മദില്‍ ഇസ്ലാമിന്റെ ജ്ഞാനമണ്ഡലം ദീപ്തമായി. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപനത്തില്‍ ആന്നു കടുത്ത ദാരിദ്ര്യം. റേഷനരിച്ചോറും കൂശമാണ്ഡക്കറിയുമായി നാള്‍വരികള്‍ തീര്‍ത്തകാലം. പക്ഷേ ജ്ഞാന സമാഹരണത്തിനു സുഭിക്ഷകാലം. പഠനോല്‍സവ കാലത്തു തന്നെ അഹമ്മദ് ചേന്ദമംഗല്ലൂര്‍ മദ്രസയില്‍ മുദരിസായി. താന്‍ ജീവിതത്തില്‍ ഏറ്റെടുത്ത മഹത്തായൊരു നിയോഗമായി പിന്നീടു ദീര്‍ഘിച്ച അമ്പത്തഞ്ചാണ്ടു കാലം. ഒരേ ജോലി, ഒരേ തസ്തിക. ഇതിനിടയില്‍ എത്രയെത്ര ഋതുപകര്‍ച്ചകള്‍. 

 സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ മുസ്ലിം സമുദായത്തെ തകര്‍ത്തകാലം. അതില്‍നിന്നാണ് അക്ഷരബോധത്തിന്റെ വെള്ളിവെളിച്ചത്തിലേക്കവര്‍ പതിയേ മിഴി തുറന്നത്. സമുദായം പിന്നീട് ശീഘ്രം മാറുകയായിരുന്നു. അതിനനുസരിച്ച് ചേന്ദമംഗല്ലൂരിലെ ഇസ്ലാഹിയാ സ്ഥാപനങ്ങളും മാറ്റം കൊണ്ടുവന്നു. ഇസ്ലാഹിയയില്‍ നിരവധി സ്ഥാപനങ്ങള്‍ വികസിതമായി. കൊടിയത്തൂരിലെ വി.കെ.ആലിക്കുട്ടിയുടെയും പാത്തുമ്മയുടെയും മകന്‍ അഹമ്മദ് എപ്പോഴാണ് ഈ സ്ഥാപനത്തില്‍ വന്നുപെട്ടത്. മകനെ സ്‌കൂളിലേക്കും ഓത്തിനും അയക്കുന്ന പ്രായമെത്തിയപ്പോഴേക്കും പിതാവ് ആലിക്കുട്ടി ഭൗതികലോകം കടന്നുപോയിരുന്നു. അനാഥത്വവും അതിലേറെ വിഹ്വലതയും അഹമ്മദിനേയും ഉമ്മയേയും വേട്ടയാടി. ഈ പ്രതിസന്ധി തീര്‍ന്നത് അമ്മാവന്‍മാര്‍. അവര്‍ അഹമ്മദിനെയും കുടംബത്തേയും ഏറ്റെടുത്തു. കൊടിയത്തൂരിലും ചേന്ദമംഗല്ലൂരിലുമായി മരവ്യാപാരങ്ങളില്‍ ഇടപെട്ടിരുന്ന അവര്‍ തങ്ങളുടെ പ്രാരാബ്ധങ്ങളിലേക്ക് ഇവരേക്കൂടി പങ്കുചേര്‍ത്തു. അതോടെ ബാലനായ അഹമ്മദിനു പള്ളിക്കൂടം കാണാന്‍കഴിഞ്ഞു. ഒറ്റമുണ്ടും ഒരു കുഞ്ഞു സ്ലേറ്റുമായി അഹമ്മദ് കൊടിയത്തൂരില്‍ ഒന്നാം തരത്തില്‍ പഠിപ്പിനെത്തി. അഞ്ചാം തരം കഴിഞ്ഞപ്പോള്‍ അഹമ്മദിനെ അമ്മാവന്‍മാര്‍ ചേന്ദമംഗല്ലൂരിലെ കെസിയുടെ മുഴുസമയ മദ്രസയില്‍ പഠിപ്പിനിരുത്തി. കെസിയുടെ കാര്‍മ്മികത്വം ചേന്ദമംഗല്ലൂരില്‍ വികാസംകൊണ്ടു സമ്പൂര്‍ണ്ണ മദ്രസാ സംവിദാനത്തില്‍ അന്നു നാട്ടിലെ നിരവധി ബാല്യങ്ങള്‍ പഠിപ്പിനെത്തിയിരുന്നു. നീണ്ട ആറു വര്‍ഷം. അഹമ്മദ് അവിടെവെച്ചു അറബിയും ഉര്‍ദുവും സാമാന്യ ഇംഗ്ലീഷും പഠിച്ചെടുത്തു. ഖൂര്‍ആനിലും ഹദീസിലും അയാള്‍ അവഗാഹം നേടി. മതപ്രഭാഷണവും അയാള്‍ക്ക് എളുപ്പം വഴങ്ങി. തന്റെ പതിനാലാം പ്രായത്തില്‍ സാധിതമായ അധ്യാപകസാധകം അഹമ്മദില്‍ ഒരു സമ്പൂര്‍ണ്ണ മദ്രസാ ഉസ്താദിനെ പണിതുതന്നു. അതോടെ അഹമ്മദ് ഒരു നാടിന്റെ ഉസ്താദായി.

 അന്ന് അറബി അധ്യാപകജോലി ആകര്‍ഷകമായ തൊഴില്‍മണ്ഡലമായി ഉദിച്ചകാലം. മുതഫരിദു ഓതുന്ന മുസ്ലിയാരുട്ടികള്‍ പോലും പരീക്ഷയെഴുതി മാഷുമാരായി. അഹമ്മദ് ഉസ്താദിന്റെ കൂടെ പഠിച്ചവരും കൂടെ ജോലിചെയ്യുന്നവരില്‍ തന്നെ പലരും സൂത്രത്തില്‍ ഹയറും ലോവറും എഴുതി സര്‍ക്കാര്‍ ശമ്പളത്തിന്റെ സുരക്ഷിതത്വം തേടി. അഹമ്മദ് ഉസ്താദ് കണ്ണുംപൂട്ടി പരീക്ഷയെഴുതിയാല്‍ മതിയായിരുന്നു. അയാള്‍ ഒന്നാമനായി ജയിച്ചുവരും. അയാള്‍ക്ക് ആ ഭാഷയില്‍ അത്രക്ക് അഗാധതയുണ്ട്. അദ്ദേഹം അനങ്ങിയതേയില്ല. ബന്ധുക്കളും സുഹൃത്തുകളും നിര്‍ബന്ധിച്ചു. അപ്പോഴൊക്കെ ഉസ്താദ് ചിരിച്ചു. മറുപടിയേതും പറയാതെ പതിയേ വിശുദ്ധസൂക്തങ്ങളും ഓതിപ്പോയി. അടുത്ത ഊഴം ഉര്‍ദുവിന്റേതായി. കേരളത്തില്‍ അങ്ങോളം ഒരുഉര്‍ദു അധ്യാപകപ്രളയം. അസാധാരണ ഒഴുക്കോടെ ഉര്‍ദു എഴുതാനും പറയാനും കഴിയുന്ന ഉസ്താദ് അപ്പോഴും അതിനോട് കടുത്ത നിസ്സംഗത കാട്ടി. സുരക്ഷിതമായ തൊഴില്‍ലാവണം തേടിപ്പോയ ആത്മസൗഹൃദങ്ങള്‍ ഇരട്ടമുണ്ടും പോപ്ലിന്‍കുപ്പായവുമായി തിരിച്ചുവന്നപ്പോഴും ഉസ്താദ് അതിനുനേരെ നിര്‍മമനായി നോക്കിനിന്നു. തന്നെനോക്കി സുഹൃത്തുക്കള്‍ മണ്ടനെന്നു വിളിച്ചു. അപ്പോഴും അദ്ദേഹം ചിരിച്ചൊഴിഞ്ഞു. എന്നിട്ട് ഇസ്ലാഹിയാ മദ്രസകളിലും ഹോസ്റ്റലിലും ചെറിയ ചെറിയ തസ്തികകളില്‍ നാമമാത്ര ശമ്പളത്തില്‍ ജോലി ചെയ്തു. ഒറ്റമുണ്ടും മുറിക്കൈ കുപ്പായവും തേഞ്ഞൊട്ടിയ ഒരു റബര്‍ ചെരിപ്പും. നിറഞ്ഞ സംതൃപ്തിയൊടെ. 

 എഴുപതുകളുടെ തുടക്കത്തില്‍ പ്രവാസം കേരളത്തെ പുതച്ചപ്പോള്‍ ചേന്ദമംഗല്ലൂരില്‍ നിന്ന് അറേബ്യയിലേക്ക് വന്‍പ്രവാഹം തന്നെയായി. സുഹൃത്തുക്കള്‍ മാത്രമല്ല ബന്ധുക്കളും ശിഷ്യഗണങ്ങളും ക്ഷിപ്രം കൊണ്ടുതന്നെ ഗള്‍ഫിലെത്തി. പെട്രോഡോളര്‍ മോന്തിവീര്‍ത്ത പെട്ടികളുമായി അവര്‍ സ്വന്തം നാട്ടിലേക്ക് വിരുന്നെത്തിത്തുടങ്ങി. കൊഴുത്ത ശരീരവും തടിച്ച കീശയും പൊങ്ങച്ചത്തിന്റെ ഇത്തിരിമേമ്പൊടിയുമായി ഇവര്‍ നാടിന്റെയും സ്ഥാപനസര്‍വസ്വങ്ങളുടെയും അധികാരസോപാനത്തിലേക്ക് കയറിപ്പറ്റി. അവരില്‍ ചിലര്‍ ഉസ്താദിനെ നോക്കി അയാളുടെ കഴിവില്‍ അപൂര്‍ണ്ണതകള്‍ ചികഞ്ഞു. തന്റെ ഭാഷാ സിദ്ധികൊണ്ട് അന്നു ഉന്നതമായ പ്രവാസജീവിതം സാധ്യമാകുമായിരുന്ന ഉസ്താദ് പക്ഷേ ഒരിക്കലും ഗള്‍ഫിന്റെ കാമനകളില്‍ വീണതേയില്ല. അന്നും തന്നെ താനാക്കിയ സ്ഥാപനം നല്‍കുന്ന തുഛവേതനം കൊണ്ടു ജീവിതം പഞ്ചാമൃതം പോലെ ആസ്വദിച്ചു. ഭൗതികസമൃദ്ധിയുടെ സാധ്യതാകവാടങ്ങള്‍ ഒന്നൊന്നായി താന്‍തന്നെ തനിക്ക് വേണ്ടി കൊട്ടിയടച്ചതാണ്. അതുവെച്ചു തന്നെ പഴിച്ചപ്പോള്‍ ചിലപ്പോഴെങ്കിലും അയാള്‍ വേദനിച്ചു. അപ്പോഴും നിസ്വാര്‍ത്ഥനായും നിസ്സംഗനായും തന്റെ നിയോഗകര്‍മ്മത്തില്‍ ആമഗ്നനായി. രോഗാതുരകള്‍ തന്റെ സ്പടികഗാത്രത്തെ ഉടക്കുന്നതുവരേ. ഉദാത്തമായിരുന്നു ആ ജീവിതം. ആരോടും പരാതി പറയാതെ. ആരേയും വേദനിപ്പിക്കാതെ. ആരോടും പരിഭവമില്ലാതെ. 

 സാമ്പത്തികമായി എന്നും അയാള്‍ ക്ലേശപ്പെട്ടു. അപ്പോഴും അഭിജാതമായി ജീവിച്ചു. സ്‌നേഹം കൊണ്ടും ലാളിത്യം കൊണ്ടും ഞങ്ങളുടെ ബാല്യത്തെ  ഉസ്താദു നേരത്തെ തോല്‍പ്പിച്ചതാണ്. എന്താണ് അഹമ്മദ് ഉസ്താദ് ഇന്ന് ബാക്കിവെച്ചത്. അതു ജ്വലിക്കുന്ന സ്‌നേഹമാണ്. തിളക്കുന്ന സമര്‍പ്പണമാണ്. ദര്‍വീശിന്റെ പരിത്യാഗമാണ്. വാടാത്ത നറും പുഞ്ചിരിയാണ്. ഒരിളം കാറ്റുപോലെ പൂനിലാവുപോലെ തഥാഗതനെപ്പോലെ ഒരാള്‍. ഇങ്ങനെ ഒരാള്‍ ഇനി ജനിച്ചിട്ട് വേണം. ഇയാള്‍ അഹമ്മദ് ഉസ്തദാല്ല മറിച്ച് ഉസ്താദ് അഹമ്മദാണ്. ഷാജഹാനുവേണ്ടി താജ്മഹല്‍ എന്ന സ്വപ്നസൗധം പണിതതു ശില്‍പ്പിയായ ഉസ്താദ് അഹമ്മദാണ്. അയാള്‍ പണിതതു സ്‌നേഹത്തിന്റെ ശില്‍പ്പമാണ്. സൗന്ദര്യത്തിന്റെ ശില്‍പമാണ്. വിശുദ്ധിയുടെ ശില്‍പമാണ്. ഇതു തന്നെയാണ് അഹമ്മദ് ഉസ്താദ് നിര്‍മ്മിച്ചതും. സ്‌നേഹത്തിന്റെ താജ്മഹല്‍, വിശുദ്ധിയുടെ താജ്മഹല്‍, പരിത്യാഗത്തിന്റെ താജ്മഹല്‍. ഇന്ന് ഇദ്ദേഹം സ്വര്‍ഗ്ഗത്തില്‍ ഒരു താജ്മഹലില്‍ ആയിരിക്കും. കര്‍മ്മജീവിത ഫലത്തിന്റെ താജ്മഹലില്‍.

Wednesday, August 21, 2013

ഓര്‍മകളിലെ ഇസ്ലാഹിയാ - സാജിദ് റഹ്മാന്‍ (അത്തോളി) ചെന്ദമംഗല്ലുര്‍


ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ് ഞാന്‍ പഠിച്ചുവളര്‍ന്ന സ്ഥാപനം. ആറു വര്‍ഷത്തെ ഓര്‍മകള്‍. എം.ഇ.എസ് മമ്പാട് കോളേജില്‍ പി.ഡി.സിക്ക് ചേര്‍ത്തിയിരുന്ന എന്നെ കെ.സി അബ്ദുല്ല മൗലവിയുടെ നിര്‍ബന്ധ പ്രകാരം ഇസ്‌ലാഹിയ കോളേജിലേക്ക് പറിച്ചുനടുകയായിരുന്നു. എ.ഐ.സി (ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ്) എന്ന കെ.സിയുടെ വിദ്യാഭ്യാസ പരീക്ഷണം വാപ്പക്ക് (അത്തോളി മാസ്റ്റര്‍) നന്നായി ഇഷ്ടപ്പെട്ടു.

ആര്‍ട്‌സ് വിഷയങ്ങളില്‍ യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ എഴുതാന്‍ പ്രാപ്തരാക്കുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിക പാഠ്യപദ്ധതിയുടെ കേന്ദ്ര ബിന്ദുവാക്കി അറബി ഭാഷ കൂടി പഠിക്കാനുള്ള അവസരം. പ്ലസ്ടു, ഡിഗ്രി പൂര്‍ത്തിയാക്കുമ്പോള്‍ ഖുര്‍ആന്‍ ആദ്യന്തം അര്‍ഥസഹിതം പഠിക്കല്‍ നിര്‍ബന്ധമായിരുന്നു.
പ്ലസ് വണ്ണിന് പഠിച്ചുകൊണ്ടിരിക്കെ രസകരമായ ഒരു സംഭവം നടന്നു. അറബിഭാഷ ഉച്ചാരണ സഹിതം ശരിക്കും പഠിക്കാന്‍ ഈജിപ്തില്‍ നിന്ന് ഒരധ്യാപകനെ കെ.സി കൊണ്ടുവന്നിരുന്നു.പേര് അശ്മാവി. 'കബകുബാ'ന്നുള്ള സംസാരം, ഒരെത്തും പിടിയും കിട്ടുന്നില്ല. ഞാന്‍ മൂപ്പരുടെ ചുണ്ടിലേക്ക് തന്നെ നോക്കിയിരിക്കെ അടുത്തിരിക്കുന്ന കുഞ്ഞാവ ചിരിച്ചു. പിടിച്ചത് എന്നെ. പടച്ചതമ്പുരാനേ, ഞാന്‍ ചിരിച്ചിട്ടില്ല എന്ന് അദ്ദേഹത്തോട് പറയണം. എങ്ങനെ?! മദ്‌റസയില്‍ പഠിച്ച നഹ്‌വ്, സര്‍ഫ്, ഫിഖ്ഹ് എല്ലാം മനസ്സില്‍ ഓര്‍ത്തുകൊണ്ട് രണ്ടും കല്‍പിച്ച് ഞാന്‍ കാച്ചി: 'ലാ തര്‍ഫഅ് സൗത്തക്ക'. 'നീ ഒച്ച വെക്കരുത്' എന്നര്‍ഥം. പ്രശ്‌നം ഗുരുതരം. ഞാന്‍ ക്ലാസ്സിന് പുറത്ത്. അകത്ത് കയറണമെങ്കില്‍ കെ.സിയെ കാണണം. കെ.സിയോട് നടന്നതെല്ലാം വിശദമായി പറഞ്ഞു. കെ.സിയും സഗീര്‍ മൗലവിയും പൊട്ടി പൊട്ടി ചിരിച്ചു. ചിരിക്കിടയില്‍ തന്നെ, അടുത്ത പിരിയഡ് ക്ലാസില്‍ കയറിയിരിക്കാന്‍ കെ.സി പറഞ്ഞു. ഹാവൂ! സമാധാനം.
1967 മുതല്‍ എ.ഐ.സി കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ ഇന്ത്യയിലും പുറത്തും പ്രശംസാര്‍ഹമായ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അറബിയും ഇംഗ്ലീഷും ഒന്നിച്ചറിയാവുന്നവര്‍ക്ക് വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫില്‍ ഇപ്പോഴും ഏറെ സാധ്യതയുണ്ട്. ഇന്നുവരെയുള്ള അനുഭവവും യാഥാര്‍ഥ്യവുമാണിത്. ഖത്തര്‍, രിയാദ്, കുവൈത്ത്, ദുബൈ, അബൂദബി, ഒമാന്‍, ബഹ്‌റൈന്‍, ജപ്പാന്‍, അമേരിക്ക, കനഡ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികളില്‍ പലരും നാട്ടില്‍ വരുമ്പോള്‍ ഗൃഹാതുര സ്മൃതികളോടെ കുടുംബസമേതം കോളേജ് സന്ദര്‍ശിക്കുകയും അവരുടെ അനുഭവങ്ങള്‍ പുതിയ തലമുറയോട് പങ്കുവെക്കുകയും ചെയ്യാറുണ്ട്.
അതോടൊപ്പം യൂനിവേഴ്‌സിറ്റി തലത്തില്‍ ആര്‍ട്‌സ് വിഷയങ്ങളില്‍ റാങ്ക് നേടിയവരും രാജ്യത്തിനകത്ത് പ്രമുഖ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും കോളേജിന്റെ പ്രതീക്ഷകളെ പൂവണിയിച്ച പൂര്‍വ വിദ്യാര്‍ഥികളാണ്. പി.എസ്.സി ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്കൊരുങ്ങുന്നവര്‍ക്കും, ഇംഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും ഉപകാരപ്പെടുന്ന 'ഇംഗ്ലീഷ് തെറ്റും ശരിയും' എന്ന റഫറന്‍സ് പുസ്തകം എഴുതിയ എ.കെ അബ്ദുല്‍ മജീദും, ഡോ. കെ.ടി ജലീല്‍ എം.എല്‍.എയും ഇസ്‌ലാഹിയാ കോളേജിന്റെ സന്തതികളാണ്. പൂര്‍വ വിദ്യാര്‍ഥികളില്‍ പലരെയും കുടുംബസമേതം കണ്ടുമുട്ടുമ്പോള്‍ സാമാന്യമായ ഇസ്‌ലാമിക ബോധവും ശിക്ഷണവും അവരുടെ കുടുംബത്തിനും കിട്ടിയതായി അനുഭവപ്പെടുന്നു. എ.ഐ.സിയിലൂടെ കെ.സി ദീര്‍ഘദര്‍ശനം ചെയ്ത മാറ്റമാണിത്.

മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ അനുഭവിച്ചറിഞ്ഞ ഞാന്‍ രണ്ടു മാസത്തോളമായി വല്ലാത്ത ചിന്താ കുഴപ്പത്തിലായിരുന്നു. മകന്‍ മുഹമ്മദ് പ്ലസ്ടു കഴിഞ്ഞു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പോവാനാണ് അവന് ആഗ്രഹം. എന്നാല്‍, വലിയ നിര്‍ബന്ധമൊന്നുമില്ല. എങ്കിലും അവന്റെ താല്‍പര്യം പരിഗണിക്കണമെന്ന് എനിക്ക് തോന്നി. മംഗലാപുരം, കോയമ്പത്തൂര്‍, മദ്രാസ്, ബാംഗ്ലൂര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും സീറ്റ് നോക്കി. മംഗലാപുരത്തെ എഞ്ചിനീയറിംഗ് കോളേജ് ഞങ്ങള്‍ രണ്ടുപേരും നേരിട്ട് പോയി കണ്ടു. എല്ലായിടത്തും ലക്ഷക്കണക്കിന് രൂപ ഡൊണേഷനും ഫീസും വേണം. ഡിപ്പാര്‍ട്ട്‌മെന്റില്‍ വേണ്ടത്ര സജ്ജീകരണങ്ങളില്ല. കഴിവുള്ള അധ്യാപകര്‍ വിരളം. പടുകൂറ്റന്‍ കവാടങ്ങള്‍. ആകര്‍ഷകമായ കാമ്പസ്. ഉത്കൃഷ്ടമായ ഉല്‍പന്നമല്ല, 'വരവാ'ണ് സുപ്രധാനം. എങ്കിലും എഞ്ചിനീയറാകാനുള്ള മകന്റെ അഭിലാഷം മനസ്സിലാക്കി ഞാന്‍ മംഗലാപുരത്ത് ഒരു സീറ്റ് അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്തു. അവിടം മുതല്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. ഡോക്ടര്‍/ എഞ്ചിനീയര്‍ സീറ്റിനായി നെട്ടോട്ടം ഓടുമ്പോള്‍ കുട്ടികളുടെ ധാര്‍മികതലം പലപ്പോഴും നാം മറക്കുന്നു.
ഒരു സ്‌നേഹിതന്റെ ടൈലര്‍ കടയില്‍ കുശലം പറഞ്ഞിരിക്കെ ഞാന്‍ എന്റെ ഗ്രാമത്തെക്കുറിച്ച് ആലോചിച്ചു. ചേന്ദമംഗല്ലൂര്‍ ഗ്രാമം, ഇസ്‌ലാഹിയ കോളേജ്, മദ്‌റസ, സ്‌കൂള്‍, പച്ച വിരിച്ച പാടങ്ങള്‍, മഹത്തുക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖബ്ര്‍സ്ഥാന്‍, സംസ്‌കാര സമ്പന്നരായ നല്ല മനുഷ്യര്‍, എല്ലാറ്റിനും സാക്ഷിയായി അഞ്ചു നേരവും തക്ബീര്‍ മുഴങ്ങുന്ന ഒതയമംഗലം ജുമുഅത്ത് പള്ളി. ദീനും ദുനിയാവും സംഗമിക്കുന്ന കോളേജ് കാമ്പസ്. റൂസ്സോ പറഞ്ഞത് ഓര്‍മവന്നു. ''വിദ്യാലയം ഒരു പൂന്തോട്ടം, വിദ്യാര്‍ഥി ഒരിളം ചെടി, അധ്യാപകനോ ശ്രദ്ധാലുവായ ഒരു തോട്ടക്കാരന്‍.'' മകന്‍ മുഹമ്മദിനെ മംഗലാപുരത്ത് നിന്നും ഇസ്‌ലാഹിയ കോളേജിലേക്ക് പറിച്ചുനടാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്‍ശാ അല്ലാഹ്. ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കാന്‍ അവന് കഴിയണം. എ.ഐ.സിയുടെ ഉപജ്ഞാതാവ് കെ.സിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

Sunday, March 24, 2013

കെ. സുബൈര്‍ സാഹിബിനു സ്വീകരണം

ചേന്ദമംഗലൂര്‍ ഇസ്ലാഹിയാ അലുമിനി ജിദ്ധ ചാപ്റ്റര്‍ അംഗങ്ങള്‍ ഇസ്ലാഹിയാ അസോസിയേഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി കെ. സുബൈര്‍ സാഹിബിനു സ്വീകരണം നല്‍കിയപ്പോള്‍